പാലക്കാട് : ‘ഇതാണോ കമ്യൂണിസ്റ്റുകാരുടെ ഹൃദയബന്ധം ?’ പി.കെ.ശശിക്കെതിരായ നടപടിയെ ന്യായീകരിച്ചു മേഖലാ റിപ്പോർട്ടിങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സഖാക്കളോട് ഇങ്ങനെ ചോദിച്ചു.
ഇതിനു മാപ്പു വേണോ, വേണോ... നിങ്ങൾ പറ... തുടർന്ന് ഒന്നു നിർത്തി ഗോവിന്ദൻ പറഞ്ഞു. ‘ഈ ചെയ്തതു മാപ്പർഹിക്കാത്ത കുറ്റമാണ്’.സിപിഎം ജില്ലാ സെക്രട്ടറിയെ വളരെ മോശപ്പെട്ട ഒരു കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തി. അതിനായി ശ്രമിച്ചു.അതിനു ചില പത്രക്കാരെ പോയി കണ്ടു. ആരാണ്, എന്താണ് എന്ന കാര്യങ്ങളെല്ലാം പാർട്ടിക്കു കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ സമ്പത്തുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. ഇതു നീചപ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, പാർട്ടി അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഇക്കാര്യങ്ങളെല്ലാം ശശിയോടു ചോദിച്ചപ്പോൾ നിഷേധിച്ചു. പിന്നീടു തെളിവുകൾ സഹിതം ചോദിച്ചപ്പോൾ പാർട്ടി പൊറുക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു മറുപടിയായാണു ‘മാപ്പർഹിക്കാത്ത കുറ്റം’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്.
തെറ്റുകൾ തിരുത്തുന്നതിനു പകരം ആവർത്തിച്ചതോടെയാണു പി.കെ.ശശിക്കെതിരെ കടുത്ത നടപടി വേണ്ടിവന്നതെന്ന് എം.വി.ഗോവിന്ദൻ മേഖലാതല റിപ്പോർട്ടിങ്ങിൽ എടുത്തു പറഞ്ഞു. വിവിധ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പാർട്ടി അന്വേഷണം നടത്തി വ്യക്തത വരുത്തി.
മണ്ണാർക്കാട്ടെ ലോക്കൽ കമ്മിറ്റിയിലെ 13 അംഗങ്ങൾ ഇരുചേരികളിൽ ഉറച്ചുനിന്നതോടെ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ കഴിയാത്ത സ്ഥിതി വന്നു. പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നിങ്ങൾ നേതാവിനൊപ്പമോ പാർട്ടിക്കൊപ്പമോ എന്നു ചോദിച്ചപ്പോൾ പാർട്ടിക്കൊപ്പം എന്നായിരുന്നു എല്ലാവരുടെയും മറുപടി.
ആ ചേരിതിരിവിനു പിന്നിൽ ചില നേതാക്കളുടെ നേതൃത്വത്തിലുള്ള ഏരിയ കമ്മിറ്റി കോക്കസ് ആണെന്നു വ്യക്തമായെന്നു ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.