ആലപ്പുഴ : ‘‘ഈ വിവാഹം നടത്തിയതു തന്നെ അവരാണല്ലോ’’– മാത്യൂസും ശർമിളയുമായുള്ള വിവാഹത്തിനു മുൻകയ്യെടുത്ത സുഭദ്ര കൊല്ലപ്പെട്ട വിവരം ഞെട്ടലോടെയാണു കലവൂർ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിന്റെ കുടുംബം കേൾക്കുന്നത്.
4 വർഷം മുൻപാണു മാത്യൂസും ശർമിളയും തമ്മിലുള്ള വിവാഹം. ആ സമയത്താണ് മാത്യൂസിന്റെ മാതാപിതാക്കൾ ആദ്യമായി സുഭദ്രയെ കാണുന്നത്. തന്റെ ആന്റിയാണെന്നു പറഞ്ഞാണു ശർമിള സുഭദ്രയെ പരിചയപ്പെടുത്തിയത്.കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശർമിള എറണാകുളത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നെന്നാണ് ഇവർ മനസ്സിലാക്കിയത്. സന്യാസിനിയായ മകൾ വഴിയാണ് ഈ ആലോചന എത്തിയതെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറയുന്നു.
തുടർന്ന് മാത്യൂസിന്റെ ബന്ധുക്കൾ ഉഡുപ്പിയിൽ ശർമിളയുടെ ബന്ധുവീടുകളിൽ പോയിരുന്നു. സുഭദ്രയും ഒപ്പമുണ്ടായിരുന്നു. ഭാഷ അറിയാത്തതിനാൽ സുഭദ്രയാണ് അവരോടെല്ലാം സംസാരിച്ചത്. കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ ശർമിളയുടെ ബന്ധുവായി സുഭദ്ര മാത്രമാണു പങ്കെടുത്തത്.
വിവാഹശേഷം മാത്യൂസിന്റെ കുടുംബവീട്ടിലാണു ദമ്പതികൾ ഏതാനും മാസം താമസിച്ചത്. സുഭദ്ര ഇടയ്ക്കിടെ ശർമിളയെ കാണാൻ വരാറുണ്ടായിരുന്നെന്നും ഇവർ പറഞ്ഞു. കൊലപാതകം സ്വർണത്തിനു വേണ്ടി?
കൊച്ചി സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയതു സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നെന്നു സൂചന. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കാറുള്ള സുഭദ്രയുടെ മൃതദേഹത്തിൽ പക്ഷേ, ആഭരണങ്ങൾ ഇല്ലായിരുന്നു.
മാത്യൂസും ശർമിളയും ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളിൽ സ്വർണം പണയം വച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പിയിൽ ശർമിളയെന്നു സംശയിക്കുന്ന സ്ത്രീ ഒറ്റയ്ക്കാണു സ്വർണം പണയം വയ്ക്കാനെത്തിയത്.
ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ശർമിള തനിച്ചെത്തി സ്വർണം പണയംവച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.