വാഷിങ്ടണ്‍: ചില സംസ്ഥാനങ്ങളും ഭാഷകളും മതങ്ങളും സമുദായങ്ങളും മറ്റുചിലതിനേക്കാള്‍ താഴെയാണെന്ന് ആര്.എസ്.എസ്. കരുതുന്നുവെന്ന് രാഹുല്‍ ഗാന്ധി.
അത് ആര്.എസ്.എസിന്റെ ആശയമാണ്. അതിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മോദി തന്റെ ശത്രുവല്ലെന്നും അദ്ദേഹം പറഞ്ഞു. 'മോദിയോട് എനിക്ക് വിദ്വേഷമൊന്നുമില്ല. എന്റേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. അതിനോട് ഞാന്‍ വിയോജിക്കുന്നു, എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നില്ല.
അദ്ദേഹം എന്റെ ശത്രുവല്ല. അദ്ദേഹത്തിനൊരു കാഴ്ചപ്പാട്, എനിക്ക് മറ്റൊരു ആശയം. അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണുള്ളത്', രാഹുല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രമായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കടുത്ത നിയന്ത്രണങ്ങളോടെയുള്ള തിരഞ്ഞെടുപ്പായാണ് ഞാന്‍ കാണുന്നത്.
നീതിയുക്തമായ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 240 സീറ്റിനടുത്ത് എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ഗുജറാത്തില്‍ നീണ്ടകാലം അധികാരത്തിലിരുന്ന അദ്ദേഹം വീഴ്ച അറിഞ്ഞിട്ടില്ല.
പ്രധാനമന്ത്രി സ്ഥാനത്തും അദ്ദേഹത്തിന് പരാജയം അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍, പെട്ടന്നാണ് ആ ആശയം തകരാന്‍ തുടങ്ങിയത്.
ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട ആ നിമിഷം മുതല്‍ അദ്ദേഹം തകര്‍ന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.