ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ചാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ മനോവീര്യം തകരുമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍.
വാദത്തെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. സി.ബി.ഐക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ്.വി. രാജുവിനോട് അങ്ങനെ പറയരുതെന്നും ഒരു അഭിഭാഷകനും ഇങ്ങനെയൊരു വാദമുഖം ഉന്നയിക്കാൻ പാടില്ലെന്നും
കോടതി പ്രതികരിച്ചു. ഡല്‍ഹി ഹൈക്കോടതി മെറിറ്റില്‍ പരിഗണിച്ച് തള്ളിയ വിഷയമായതിനാലാണ് പറയേണ്ടി വന്നതെന്ന് അഡിഷണല്‍ സോളിസിറ്റർ മറുപടി നല്‍കി. സി.ബി.ഐ കേസിലെ അറസ്റ്ര് ചോദ്യം ചെയ്‌തും ജാമ്യം ആവശ്യപ്പെട്ടും കേജ്‌രിവാള്‍ സമർപ്പിച്ച ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഇന്നലെ വിശദമായി വാദം കേട്ട കോടതി, ഹർജികള്‍ വിധി പറയാൻ മാറ്റി. അടുത്ത ചൊവ്വാഴ്ച വിധി പറഞ്ഞേക്കുമെന്നാണ് സൂചന. ഇ.ഡി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ സി.ബി.ഐ കേസില്‍ സ്വീകരിക്കുന്ന നിലപാട് കേജ്‌രിവാളിന് നിർണായകമാണ്. കഴിഞ്ഞ ജൂണ്‍ 26നാണ് സി.ബി.ഐ അന്വേഷണസംഘം കേജ്‌രിവാളിന്റെ അറസ്റ്ര് രേഖപ്പെടുത്തിയത്.
ഇ.ഡി കേസിലെ ജയില്‍മോചനം തടയാൻ 'ഇൻഷുറൻസ് അറസ്റ്റ്' നടപ്പാക്കുകയായിരുന്നു സി.ബി.ഐയെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. 2022 ആഗസ്റ്റില്‍ രജിസ്റ്റർ ചെയ്‌ത കേസില്‍ രണ്ടുവർഷത്തോളം കാത്തിരുന്ന ശേഷമാണ് നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ്.
ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയാണ്. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടുന്ന സാഹചര്യമില്ലെന്നും സിംഗ്‌വി വാദിച്ചു. ജാമ്യത്തിനായി ആദ്യം ഡല്‍ഹി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ച കേജ്‌രിവാളിന്റെ നടപടിയെ സി.ബി.ഐ ചോദ്യം ചെയ്‌തു.
വിചാരണക്കോടതിയെ ആണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന് സി.ബി.ഐ അറിയിച്ചപ്പോള്‍, കേജ്‌രിവാളിനെ പാമ്പും കോണിയും കളിക്ക് വിധേയനാക്കുകയാണോ ഉദ്ദേശ്യമെന്ന് സിംഗ്‌വി തിരിച്ചു ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.