ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് നവരാത്രി. ഒന്‍പത് പകലും രാത്രിയും നടക്കുന്ന ഉത്സവമാണിത്. വീടുകള്‍ പുതിയ വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും, തെരുവുകള്‍ അലങ്കരിക്കുകയും, ദേവിയെ ആരാധിക്കാൻ ഭക്തർ ഉപവസിക്കുകയും ചെയ്യുന്ന സമയമാണ് ഇത്.
നവരാത്രിയില്‍ ആദ്യ മൂന്ന് ദിവസം പാർവതിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയെയും ആരാധിക്കുന്നു. നവരാത്രിയുടെ അവസാന മൂന്നു ദിനങ്ങളില്‍ വിദ്യാദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത്.കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. സ്ത്രൈണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല്‍ നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉല്‍സവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു.
ഒരു മതാനുഷ്ഠാനം എന്നതിനപ്പുറം സാംസ്കാരിക പ്രസക്തി കൂടിയുള്ള ആഘോഷമാണ് നവരാത്രി. സ്ത്രീത്വത്തിന്റെ പല ഭാവങ്ങളെ ദേവീസങ്കല്‍പത്തില്‍ ആരാധിക്കുന്ന, അറിവിന്റെയും തൊഴിലിന്റെയും മഹത്വമോർപ്പിക്കുന്ന മഹോല്‍സവം.
പ്രപഞ്ചസ്രഷ്ടാവായി ആദിപരാശക്തിയെ സ്മരിക്കുന്ന ഈ ആഘോഷവേളയുടെ മൂലസങ്കല്‍പം കരുത്തയും അധർമത്തെ നശിപ്പിക്കുന്നവളും സകല ചരാചരങ്ങളെയും മാതൃഭാവത്തില്‍ കാക്കുന്നവളുമായ സ്ത്രീയാണ്. കരുത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമായ സിംഹത്തിനു മേലിരിക്കുന്ന സർവായുധപാണിയായ ദുർഗ ശക്തിഭാവത്തിന്റെ മൂർത്തീരൂപമാണ്.
മനുഷ്യനിലെ ദുർവാസനകളെയും ആസുരതയെയും നശിപ്പിച്ച്, ജ്ഞാനത്തിന്റെ പ്രകാശം പകരുന്ന മോക്ഷദായിനി എന്ന സങ്കല്‍പം, ഒരു മതബിംബം എന്നതിനപ്പുറം മനുഷ്യ കുലത്തിന് സ്ത്രീ എന്താണെന്നും എന്തായിരിക്കണമെന്നുമുള്ളതിന്റെ അടയാളം കൂടിയാകുന്നു.
അക്ഷരങ്ങളെയും അറിവിനെയും ഈശ്വരനായി കാണുന്ന ഒരു സംസ്കൃതിയുടെ അടയാളമാണ് നവരാത്രിക്കാലത്തെ പൂജവയ്പും വിദ്യാരംഭവും. മലയാളികള്‍ ജാതിമത ഭേദമില്ലാതെ, ഓരോരുത്തരുടെയും വിശ്വാസത്തിനനുസരിച്ച് വിദ്യാരംഭം കുറിക്കുന്നുണ്ട്. വിദ്യ ദൈവികമാണെന്ന കേരളത്തിന്റെ സാംസ്കാരിക മനസ്സാണ് അതില്‍ പ്രതിഫലിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.