വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതല്‍ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്.
സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുള്‍പൊട്ടിയുണ്ടായ മലവെളളപാച്ചിലില്‍ രണ്ട് ഗ്രാമങ്ങള്‍ നാമാവശേഷമായപ്പോള്‍ നാടാകെ ഞെട്ടിത്തരിച്ചു.
സഹജീവികളുടെ സങ്കടംകണ്ട് മനംനൊന്ത ആയിരങ്ങളുടെ കണ്ണീർ ഉരുള്‍പൊട്ടിയപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ സംഭാവനകള്‍ പ്രവഹിച്ചു, എല്ലാ തടസവാദങ്ങളെയും തട്ടിത്തെറിപ്പിച്ചു.
കേരളത്തിനകത്ത് നിന്ന് മാത്രമല്ല വയനാടിന് നേരെ സഹായഹസ്തം നീണ്ടത്. തമിഴ്നാട്, കർണാടക,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം സംഭാവനകള്‍ എത്തി.ലഭിച്ച പണത്തിനും അപ്പുറത്ത്, ദുരന്തം നേരിടുന്നതില്‍ കേരളം ഒറ്റക്കല്ല എന്ന മഹത്തായ മാനവികതയുടെ സന്ദേശമാണ് അത് നല്‍കിയത്.
വയനാടിന് വേണ്ടി കൈകോർക്കുന്നതിലൂടെ പ്രതിസന്ധികളെ നേരിടുന്നതിലുളള കേരള മാതൃകയാണ് രൂപപ്പെട്ടത്. ലഭിച്ച പണത്തിൻെറ സുതാര്യമായ വിനിയോഗം സർക്കാരിൻെറയും ഉത്തരവാദിത്തമാണ്.
വയനാടിന് വേണ്ടി ഒന്നിച്ചവർ അർപ്പിച്ച വിശ്വാസം കാത്തുകൊണ്ട് ദുരന്തബാധിതർക്കായി സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാരിനായാല്‍ അതും കേരള മോഡലായി ചരിത്രം അടയാളപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.