ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ധര്‍മേന്ദ്രയെ രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൊല്‍ക്കത്തയില്‍ ആര് ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്.കഴിഞ്ഞ മാസം 30നാണ് സംഭവം. ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് ഉത്തര്‍പ്രദേശ് അതിര്‍ത്തിയ്ക്ക് സമീപമുള്ള വീട്ടിലേക്ക് പോകുന്നതിനിടെ യുവതിയെ കാണാതാവുകയായിരുന്നു.
ഓഗസ്റ്റ് എട്ടിന് യുവതിയെ കാണാനില്ലെന്ന് കാട്ടി സഹോദരി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍നിന്ന് കണ്ടെത്തി
ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ബിലാസ്പുര്‍ കാശിപുര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവതിക്ക് 11 വയസ്സുള്ള മകളുമുണ്ട്.
കഴിഞ്ഞ മാസം 30ന് വൈകീട്ട്, ജോലിക്കുശേഷം ഇന്ദ്ര ചൗക്കില്‍നിന്നു യുവതി ഇ-റിക്ഷയില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടതു മുതല്‍ ധര്‍മേന്ദ്ര പിന്തുടര്‍ന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി
കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ മൊബൈല്‍ ഫോണും പഴ്സില്‍നിന്ന് 3,000 രൂപയും മോഷ്ടിച്ചതായും പൊലീസ് ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.