തിരുവനന്തപുരം: ജീവിതത്തിന്റെ അവസാന നാളുകളില്‍ നരകയാതന അനുഭവിക്കാൻ വയ്യെന്ന വില്‍പ്പത്രവുമായി ഒരു കുടുംബക്കൂട്ടായ്മ. കൊല്ലം പൂതക്കുളം തൊടിയില്‍ കുടുംബത്തിലെ 65 അംഗങ്ങളാണ് ഇത്തരമൊരു സാക്ഷ്യപത്രം തയ്യാറാക്കിയത്.
18 മുതല്‍ 92 വരെ പ്രായമുള്ളവരാണിവർ. ഇവരുടെ വാർഷിക കുടുംബയോഗത്തിലാണ് ഇപ്രകാരം ഒരു സമ്മതപത്രം തയ്യാറാക്കിയത്.മരണം നൂറുശതമാനം ഉറപ്പായ കേസുകളില്‍ ചികിത്സയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുൻകൂറായി തയ്യാറാക്കുന്ന സമ്മതപത്രമാണ് അഡ്വാൻസ് ഹെല്‍ത്ത് കെയർ നിർദേശമെന്ന 'ലിവിങ് വില്‍'.
രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർപോലും വിധിയെഴുതുന്ന ഘട്ടങ്ങളില്‍ ബന്ധുക്കളുടെ പ്രേരണയില്‍ ഒന്നോ രണ്ടോ അതിലധികമോ ദിവസം വെന്റിലേറ്ററിന്റെ സഹായം തേടുന്ന പ്രവണത നാട്ടിലുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകില്ലെന്നു മനസ്സിലാക്കിയതിനു ശേഷവും കൃത്രിമമായി ജീവൻ നിലനിർത്തണ്ടേതില്ലെന്നും ഇവരുടെ സമ്മതപത്രത്തില്‍ പറയുന്നു.
കുടുംബാംഗങ്ങളില്‍ പലരുടെയും ദുരവസ്ഥ നേരില്‍ക്കണ്ടറിഞ്ഞിട്ടുണ്ട്. അതിനാല്‍ കുടുംബാംഗങ്ങളായ കൃഷ്ണകുമാർ, രാജി, വിനില്‍, സുഷമ എന്നിവർ ഇതിനു മുൻകൈയെടുത്തു. തുടർന്ന് കൊല്ലം ഗവ. മെഡിക്കല്‍ കോളേജിലെ മോഡല്‍ പാലിയേറ്റീവ് കെയർ ഡിവിഷന്റെ സഹായം തേടി. 11-നു ചേർന്ന കുടുംബയോഗത്തില്‍ ലിവിങ് വില്‍ തയ്യാറാക്കുകയായിരുന്നു.
നിയമസാധുത കുറവ്; മാനുഷികമായി പരിഗണിക്കാം
ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ മരണശേഷം നടപ്പാക്കാനായി എഴുതിത്തയ്യാറാക്കുന്ന നിർദേശങ്ങളും ആവശ്യങ്ങളുമാണ് വില്‍പ്പത്രം. അതിനാല്‍ അയാളുടെ മരണശേഷമേ വില്‍പ്പത്രത്തിനു നിയമസാധുതയുള്ളൂവെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
അതിനാല്‍, ചികിത്സയുമായി ബന്ധപ്പെട്ട ഇത്തരം അഡ്വാൻസ് മെഡിക്കല്‍ ഹെല്‍ത്ത് കെയർ വില്‍പ്പത്രത്തിന് നിയമത്തിന്റെ പിൻബലം കുറവാണ്. രോഗിയുടെ അന്ത്യാഭിലാഷമെന്ന രീതിയില്‍ ബന്ധുക്കള്‍ക്കും മെഡിക്കല്‍ ബോർഡിനും തീരുമാനം നടപ്പാക്കാൻ സാധിക്കും. വാർദ്ധക്യമോ ഗുരുതരമായ രോഗാവസ്ഥയോ കാരണം ദുരിതവും വേദനയും അനുഭവിക്കുന്നവർക്ക് ഇത്തരം വില്‍പ്പത്രങ്ങള്‍ ആശ്വാസം നല്‍കുമെങ്കിലും നിയമസാധുത കുറവാണ്.
മാനുഷികപരിഗണനയുടെ പേരില്‍ തീരുമാനങ്ങളെടുത്താലും ജീവിച്ചിരിക്കുന്നവർക്ക് ഇത്തരം തീരുമാനങ്ങളുടെ പേരില്‍ ഭാവിയില്‍ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന ആശങ്കകള്‍ നിലവിലുണ്ടെന്നും നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.