തിരുവനന്തപുരം : വടകരയിലെ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
കാഫിര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോള്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.'പോരാളി ഷാജിയാണോ ഇടതുപക്ഷം? സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സൈബര്‍ ഇടത്തിലെ പോരാളിഷാജിമാരല്ല. ആരെയെങ്കിലും പുകമറയില്‍ നിർത്തുകയോ സംശയത്തിന്റെ മുള്‍മുനയില്‍ നിർത്തുകയോ അല്ല വേണ്ടത്.
കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നില്‍ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് ഇടതുമുന്നണിയാണ്. പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന ചോദ്യമുയര്‍ത്തിയ എംവിഗോവിന്ദൻ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മുൻ എംഎല്‍എയും സിപിഎം നേതാവുമായ കെ. കെ ലതികയെയും ന്യായീകരിച്ചു.
സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നാണ് എംവിഗോവിന്ദന്റെ വിശദീകരണം.
'കാഫിര്‍ സ്ക്രീൻ ഷോട്ട് വിഷയം ഒറ്റപ്പെട്ട പ്രശ്നമെന്ന നിലയില്‍ കൈകാര്യം ചെയ്യാനാണ് ശ്രമം നടന്നത്. അത് ശരിയായ നിലപാടല്ല. അശ്ലീല പ്രചരണമടക്കം അവിടെയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ വന്നതിന് പിന്നാലെ തന്നെ കെ. കെ ശൈലജയെ അധിക്ഷേപിച്ചാണ് പ്രചാരണമുണ്ടായത്.
വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന കെ. കെ ശൈലജക്കെതിരെ മുസ്ലീം വിരുദ്ധത ആരോപിക്കാൻ ബോധപൂർവ്വം ശ്രമം നടന്നു. പാനൂർ പ്രതികള്‍ക്കൊപ്പം കെകെ ശൈലജ നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി പ്രദർശിപ്പിക്കാൻ ശ്രമിച്ചു.
മുസ്‍ലിം സമുദായം മുഴുവൻ വർഗീയവാദികളെന്ന് ശൈലജ പറഞ്ഞതായുള്ള പ്രചരണം ഉണ്ടായി. ലൗ ജിഹാദില്‍ ടീച്ചർക്ക് ആർഎസ്‌എസ് നിലപാടെന്ന് പ്രചരിപ്പിച്ചു.
പാനൂർ ബോംബ് കേസ് പ്രതികള്‍ക്ക് ഒപ്പം ടീച്ചർ നില്‍കുന്ന വ്യാജ ചിത്രങ്ങളും പ്രചരിപ്പിച്ചു. ഇവയ്ക്ക് പിന്നില്‍ ന്യൂ മാഹിയിലെ ലീഗ് പഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ അസ്ലം പേരാമ്പ്ര യിലെ സല്‍മാൻ മാളൂർ അടക്കം ലീഗ് പ്രവർത്തകരായിരുന്നു.
തെറ്റായ വാർത്തകളുടെ പ്രചരണം, എഐ പിന്തുണയോടെയുള്ള ഇടപെലുകള്‍, കപട വാർത്തകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം എല്ലാറ്റിന്റെയും പ്രതിഫലനം ഉണ്ടായി. തെറ്റായ ഇത്തരം പ്രവണതകളെ തുറന്ന് കാണിക്കണമെന്നാണ് സിപിഎം സ്വീകരിക്കുന്ന നിലപാട്.
എസ് ഡി പി ഐ-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസ് വടകരയില്‍ മത്സരിച്ചത്. അതാണ് 2.5 ശതമാനം വോട്ട് കുറഞ്ഞിട്ടും ചില മണ്ഡലങ്ങളില്‍ വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.