കോട്ടയം:ഈരാറ്റുപേട്ട നഗരസഭയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ബഹു MLA ADV. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു.
വൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു.ജോയിന്റ് RTO, സർക്കിൾ ഇൻസ്‌പെക്ടർ,ഡെപ്യൂട്ടി തഹസിൽദാർ, PWD അസിസ്റ്റന്റ് എഞ്ചിനീയർ, മുനിസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ,മുനിസിപ്പൽ സെക്രട്ടറി തുടങ്ങി ഉദ്യോഗസ്ഥ തലത്തിലുള്ളവരും നഗരസഭ കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ,സുനിൽ കുമാർ, എസ് കെ നൗഫൽ, നാസ്സർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, സജീർ ഇസ്മായിൽ, വിവിധ രാഷ്ട്രീയ,വ്യാപാരി,തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.ഗതാഗത കുരുക്ക് ഒഴിവാക്കാനായി വരുത്തേണ്ട മാറ്റങ്ങളെ പറ്റിയും, കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെ പറ്റിയും ചർച്ച ചെയ്തു.
സെപ്റ്റംബർ മുതൽ പുതിയ ട്രാഫിക് നിർദേശങ്ങൾ നടപ്പാക്കാനും ദീർഘ കാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടുന്ന പദ്ധതികളുടെ രൂപ രേഖ തയാറാക്കി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്.
കുരിക്കൾ നഗർ-മാർക്കറ്റ് റോഡ് വൺവേ ആക്കും. കുരിക്കൾ നഗറിൽനിന്ന് മാത്രം പ്രവേശനം അനുവദിക്കുകയുള്ളൂ. തിരിച്ചു വരേണ്ട വാഹനങ്ങൾ വിൻമാർട്ട് റോഡ് വഴിയോ ആർ.എച്ച്.എം ജംഗ്ഷൻ വഴിയോ തിരിച്ചു വരണം.
തെക്കേക്കര കോസ്‍വേ വൺവേ ആക്കും. തെക്കേക്കര കോസ്‍വേയിൽനിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് കതിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റി മാത്രം മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്തേക്കും പോവുക.
കോസ്വേയിലേക്ക് ടൗണിൽനിന്ന് പ്രവേശനം ടൂ വീലറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കോസ്‍വേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിക്കും.
കുരിക്കൾ നഗറിലെ ബസുകളുടെ അനധികൃത പാർക്കിംഗും ഓട്ടോകളുടെ കറക്കവും അവസാനിപ്പിക്കും. വരുന്ന ബസ്സുകൾ ആളെ ഇറക്കി, കയറ്റി എത്രയും പെട്ടെന്ന് സ്റ്റാന്റിൽ പോയി പാർക്ക് ചെയ്യണം.
ഫുട്പാത്തും റോഡും കൈയേറിയുള്ള കച്ചവടം പൂർണമായി ഒഴിപ്പിക്കും. സൗകര്യപ്പെടുന്നിടത്തെല്ലാം കാൽനടക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കണം.
ബസ് സ്റ്റാന്റിൽനിന്ന് പുറപ്പെടുന്ന ബസ്സുകൾ എവിടേയും നിർത്തി ആളെ കയറ്റുന്ന രീതി അവസാനിപ്പിക്കണം. ഗതാഗത തിരക്ക് ഒഴിവാക്കുന്ന രീതിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുന്നതിനെകുറിച്ച് പഠിച്ച് രണ്ടാഴ്ചക്കകം പഠിച്ച് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.
ഓട്ടോറിക്ഷ, കാർ, ലോറി, പിക്കപ്പ് തുടങ്ങി എല്ലാ വാടക വാഹനങ്ങൾക്കും പാർക്കിംഗിനായി പ്രത്യേക സ്ഥലം (സ്റ്റാന്റ്) നിശ്ചയിച്ച് സ്റ്റാന്റ് പെർമിറ്റ് നൽകും. എല്ലാ ഓട്ടോകൾക്കും കൃത്യമായി സ്റ്റാന്റ് നിശ്ചയിച്ച് കൊടുക്കും. പെർമിറ്റുള്ള വാഹനങ്ങളെ മാത്രമേ സ്റ്റാന്റിൽ പ്രവേശിക്കാൻ അനുവദിക്കൂ.
മഞ്ചാടി തുരുത്ത് കേന്ദ്രീകരിച്ച് പേ ആന്റ് പാർക്കിംഗ് സംവിധാനം ഒരുക്കാൻ ശ്രമിക്കും. ഇതിനായി നിയന്ത്രണങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പിന്റെ അനുമതിയോടെ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കും.
ഇതു കൂടാതെ യോഗത്തിൽ ഉയർന്ന മറ്റു നിർദേശങ്ങൾ ക്രോഡീകരിച്ച് മുനിസിപ്പൽ കൗൺസിലിൽ തീരുമാനമെടുക്കാൻ മുനിസിപ്പൽ ഭരണ സമിതിയെ ചുമതലപ്പെടുത്തി.
പ്രധാന റോഡുകളിലെ തിരക്ക് കുറക്കാൻ റിംഗ് റോഡുകൾ വികസിപ്പിക്കുന്ന കാര്യം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന്. ഇതിനായി മുനിസിപ്പൽ എഞ്ചിനീയറെ ചുമതലപ്പെടുത്തി. ടൗണിനുള്ളിലെ ബസ് സ്റ്റോപ്പുകൾ സംബന്ധിച്ച് പരിശോധന നടത്തി കൃത്യമായ പ്രൊപ്പോസൽ 15 ദിവസത്തിനകം തയ്യാറാക്കി നഗരസഭയ്ക്ക് നൽകുന്നതിന് മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.