പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ആറ് മെഡലുകളാണ് ഇന്ത്യ നേടിയത്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കമാണിത്.
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ ഏഴ് മെഡല്‍ നേടിയിരുന്നു. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയതാണ് ഏക വെള്ളി മെഡല്‍ നേട്ടം. മൂന്ന് വെങ്കലമെഡലുകള്‍ ഷൂട്ടിങ്ങില്‍ നിന്നാണ്. ഗുസ്തിയില്‍ നിന്നും ഹോക്കിയില്‍ നിന്നും ഓരോ വെങ്കലം നേടി.മനു ഭാക്കറാണ് പാരീസില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഭാക്കര്‍ വെങ്കലം നേടി. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇനത്തില്‍ മനു ഭാക്കര്‍-സരബ്ജോത് സിങ് സഖ്യം വെങ്കലം നേടി. ഷൂട്ടിങ്ങില്‍ മൂന്നാമത്തെ മെഡല്‍ നേടിയത് സ്വപ്നില്‍ കുശാലെയാണ്. പുരുഷന്മാരുടെ 50മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെങ്കലം നേടി.
ഹോക്കിയിലും ഇന്ത്യന്‍ ടീം വെങ്കലം നേടി. പുരുഷന്മാരുടെ ഗുസ്തിയില്‍ ഫ്രീസ്റ്റൈല്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന് ഷെറാവത്തും വെങ്കലം നേടിയതോടെ പാരിസില്‍ ഇന്ത്യ അഞ്ച് വെങ്കലം നേടി. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളിമെഡലും സ്വന്തമാക്കി.
അതേസമയം ഗുസ്തി ഫൈനലിനു മുമ്പ് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന് അനുകൂലമായി വിധി വന്നാൽ മെഡൽ നേട്ടം ഏഴാകും. ഫോഗട്ട് നല്കിയ അപ്പീലില്‍ ലോക കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി ഞായറാഴ്ചയുണ്ടാകും. രാത്രി 9.30-നുള്ളില്‍ ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഏഴാം തീയതി ഗുസ്തി ഫൈനലിന് മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്സില്‍ നിന്നുതന്നെ അയോഗ്യയാക്കപ്പെട്ടത്. തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ചാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30-ന് മുമ്പായി ഈ വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് കോടതി നീട്ടുകയായിരുന്നു.
വിനേഷിന്റെ അപ്പീലില്‍ വെള്ളിയാഴ്ച കോടതി മൂന്നു മണിക്കൂര്‍ വാദംകേട്ടു. പാരീസ് ഒളിമ്പിക്സ് അവസാനിക്കുന്നതിന് മുമ്പ് ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഒളിമ്പിക്സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.