കോട്ടയം : എസ്സി, എസ്ടി വിഭാഗത്തെ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ച് ക്രീമിലെയര്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ വിവിധ ആദിവാസി ദളിത് സംഘടനകള്‍ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദളിത് സംഘടനകളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്.
ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കക്ഷി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് ആദിവാസി ദളിത് സംഘടന ഭാരവാഹികള്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമഗ്രമായ ജാതി സെന്‍സസ് ദേശീയ തലത്തില്‍ നടത്തണമെന്നും വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാ ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 341, 342 വകുപ്പുകളനുസരിച്ച് പാര്‍ലമെന്റ് അംഗീകാരം നല്കുന്ന എസ്സി, എസ്ടി പട്ടികയാണ് രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നത്. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കല്‍, മാറ്റങ്ങള്‍ എന്നിവ വരുത്താന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ. ചുരുക്കത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനും പ്രസിഡന്റിനും ഭരണഘടന നല്കിയ അധികാരം സുപ്രീം കോടതി റദ്ദാക്കുകയാണ് ചെയ്തത്.
പട്ടികജാതിവര്‍ഗക്കാര്‍ വൈവിധ്യമാര്‍ന്ന സ്വഭാവമുള്ളവരാണെന്നും അവര്‍ക്കിടയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് കോടതി വിധി പറയുന്നത്. ചില വിഭാഗങ്ങള്‍ പിന്നാക്കം നില്‍ക്കുന്നതിന് കാരണം മറ്റ് ചിലര്‍ സംവരണത്തിന്റെ നേട്ടം കൊയ്യുന്നതുകൊണ്ടാണെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്നും നേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ ദേശീയതലത്തില്‍ ഇടപെടുന്നതിനായി വിവിധ സംഘടനാ നേതൃത്വങ്ങള്‍ക്ക് ശനിയാഴ്ച എറണാകുളം അധ്യാപക ഭവനില്‍ ഏകദിന ശില്പശാല നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.