ഷിരൂർ: കോഴിക്കോട് സ്വദേശിയായ അർജുനും ലോറിയും അടക്കം അപകടത്തിൽപ്പെട്ട, ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു.
മണ്ണിടിഞ്ഞ പ്രദേശത്തിനു നാലു കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചാണ് ഗതാഗതം തടഞ്ഞിരുന്നത്.
ഇപ്പോഴത്തെ നിബന്ധന പ്രകാരം 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും. കുന്നിൽനിന്നു വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനു കാന പണിയാൻ നടപടി സ്വീകരിക്കും.
റോഡരികിൽ പാർക്കിങ്ങിനു നിരോധനമുണ്ട്. പരിശോധനയ്ക്കായി പൊലീസിനെ നിയോഗിക്കും. അതേസമയം, ഗംഗാവലി നദിയിൽ അർജുനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും നടന്നില്ല. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ നടപ്പാകൂ.
സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽനിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല.
യന്ത്രം ഏതു രീതിയിൽ ഉപയോഗപ്രദമാവും എന്നതു സംബന്ധിച്ച് ഇനിയും പരിശോധന നടത്തി ഉറപ്പാക്കിയശേഷമേ നടപടികൾക്കു സാധ്യതയുള്ളൂ.
അതിനിടെ, ഈ മാസം 5ന് അമാവാസി നാളിൽ വേലിയിറക്കം ഉണ്ടാവുമെന്നും ആ സമയത്ത് നദിയിൽ വെള്ളം കുറയുന്നതിനാൽ അന്നത്തേക്ക് മണ്ണുമാന്തി യന്ത്രം എത്തിക്കണമെന്നുമുള്ള ചർച്ചയും കഴിഞ്ഞ ദിവസം ഷിരൂരിൽ ഉത്തര കന്നഡ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായി.
അർജുന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഷിരൂരിൽനിന്ന് മടങ്ങിയിരുന്നെങ്കിലും ഇന്നു വീണ്ടും അവിടേക്കു തിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.