ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
45 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്.
‘വാഴ്സയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദർശനം. പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു.
ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ബന്ധത്തെ വീണ്ടും കരുത്തുറ്റതാക്കുന്നു’–പോളണ്ടിലേക്കു പോകും മുൻപ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡെ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി ചർച്ച നടത്തുമെന്നും പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക, തന്ത്രപര മേഖലകൾ, പ്രതിരോധം, സാംസ്കാരിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് 21,22 തീയതികളിൽ പ്രധാനമന്ത്രിയുടെ പോളണ്ട് സന്ദർശനം നടക്കുന്നത്.
റഷ്യ–യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ കുടുങ്ങിയ 4,000 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോളണ്ടിൽനിന്ന് ലഭിച്ച സഹായം വിദേശകാര്യ മന്ത്രാലയം എടുത്തുപറഞ്ഞു.
രണ്ടാം ലോകയുദ്ധ കാലത്ത് ആറായിരം പോളിഷുകാർക്ക് ഇന്ത്യ അഭയം നൽകിയ കാലം മുതൽ ആ രാജ്യവുമായി മികച്ച ബന്ധമാണുള്ളതെന്നും മന്ത്രാലയം പറഞ്ഞു. പോളണ്ടിൽനിന്ന് പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകും. 23നാണ് യുക്രൈൻ സന്ദർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.