ന്യൂഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി.
അമിത്ഷായുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചതിലും നേതൃത്വം കടുത്ത നീരസത്തിലാണ്. കേന്ദ്രമന്ത്രി എന്ന പദവിയിലിരുന്ന് സിനിമചെയ്യാൻ സുരേഷ്‌ഗോപിക്ക് അനുമതി നൽകിയേക്കില്ല എന്നാണ് റിപ്പോർട്ട്.
ഇനിയും കടുത്ത നിലപാട് തുടർന്നാൽ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണിച്ചേക്കും. 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു എന്ന പ്രസ്താവനയാണ് നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്.
മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് പണമുണ്ടാക്കുന്ന മറ്റുജോലികളിൽ മന്ത്രിമാർക്ക് ഏർപ്പെടാൻ അനുവാദമില്ല. ഇതിൽ നിന്ന് മാറി സുരേഷ്‌ഗോപിക്ക് അനുമതി നൽകിയാൽ അതൊരു കീഴ്‌വഴക്കമാകാൻ ഇടയാക്കിയേക്കും എന്ന ഭീതിയും കേന്ദ്രത്തിനുണ്ട്.
അടുത്തിടെ ഫിലിംചേമ്പർ നൽകിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദ പരാമർശമുണ്ടായത്. സിനിമ താൻ ചെയ്യുമെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാ എംപിയാണ് സുരേഷ്‌ഗോപി. ഇടത്, വലത് മുന്നണികളിലെ പ്രമുഖ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിലാണ് സുരേഷ്‌ഗോപി പരാജയപ്പെടുത്തിയത്. ആ പരിഗണനയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിപദം ലഭിച്ചത്.
ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ നീരസമുണ്ടെന്നും സഹമന്ത്രിസ്ഥാനം സ്വീകരിക്കാൻ അദ്ദേഹം വൈമനസ്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം അസ്ഥാനത്താക്കി അദ്ദേഹം സഹമന്ത്രിസ്ഥാനം സ്വീകരിക്കുകയായിരുന്നു.
സുരേഷ്‌ഗോപിയുടെ പല പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വത്തങ്ങൾക്ക് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ ചില പ്രവൃത്തികൾ ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.