ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വിയെ തെലങ്കാനയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സിംഘ്വിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ആറ് മാസം മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചലില്‍ സിംഘ്വി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ അട്ടിമറിയില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു.
വിജയമുറപ്പിച്ചിരുന്ന സീറ്റില്‍ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ തോല്‍വി. കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെയാണ് സിംഘ്വി പരാജയപ്പെട്ടത്. കൂറുമാറിയവരെ പിന്നീട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
ഇതിന് പിന്നാലെയാണ് സിംഘ്വിക്ക് കോണ്‍ഗ്രസ് മറ്റൊരു അവസരം നല്‍കിയിരിക്കുന്നത്. രാജ്യസഭാ എംപിയായിരുന്ന കെ. കേശവ റാവു രാജിവെച്ച ഒഴിവിലേക്കാണ് തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ്.
ബിആര്‍എസിലായിരുന്ന കേശവ റാവു കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. 2026 മാര്‍ച്ച് വരെയായിരുന്ന അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.