ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗ് റിസർച്ച്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്നും ചോദിച്ചിട്ടുണ്ട്.
ആരോപണങ്ങൾ നിഷേധിച്ചും സ്വഭാവഹത്യ നടത്താനാണു ശ്രമമമെന്നു ചൂണ്ടിക്കാട്ടിയും മാധബിയും ഭർത്താവ് ധാവൽ ബുച്ചും പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു ഹിൻഡൻബർഗ് നിലപാട് കടുപ്പിച്ചത്. ‘‘ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ പണത്തിനൊപ്പം ബെർമുഡ/മൗറീഷ്യസ് ഫണ്ട് ഘടനയിലെ നിക്ഷേപത്തെപ്പറ്റി പരസ്യമായി സ്ഥിരീകരിക്കുന്നതാണു മാധബിയുടെ പ്രതികരണം. അദാനി ഡയറക്ടറായിരുന്ന തന്റെ ഭർത്താവിന്റെ ബാല്യകാല സുഹൃത്താണു ഫണ്ട് നടത്തിയതെന്നും അവർ സ്ഥിരീകരിച്ചു’’– ഹിൻഡൻബർഗ് എക്സിൽ അഭിപ്രായപ്പെട്ടു.
‘‘2017ൽ സെബിയിലെ നിയമനത്തിനുശേഷം മാധബിയുടെ 2 കൺസൽട്ടിങ് കമ്പനികളും ഉടനെ പ്രവർത്തനരഹിതമായി. 2019 മുതൽ ഈ കമ്പനികളിൽ ഭർത്താവ് ചുമതലയേറ്റെന്നാണു അവകാശവാദം. എന്നാൽ, 2024 മാർച്ച് 31 വരെ അഗോറ അഡ്വൈസറി ലിമിറ്റഡിന്റെ (ഇന്ത്യ) 99 ശതമാനം ഉടമസ്ഥതയും മാധബിയുടേതാണ്.
അഗോറ പാർട്നേഴ്സ് സിംഗപ്പൂരിന്റെ 100 ശതമാനം ഓഹരികളും 2022 മാർച്ച് 16 വരെ മാധബിയുടെ പേരിലായിരുന്നു. സെബി ചെയർപഴ്‌സനായി നിയമിതയായി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഓഹരികൾ ഭർത്താവിന്റെ പേരിലേക്കു മാറ്റിയത്.
സിംഗപ്പൂരിലെ കൺസൾട്ടിങ് സ്ഥാപനം വരുമാനമോ ലാഭമോ പോലുള്ള സാമ്പത്തിക കാര്യങ്ങൾ പരസ്യമായി റിപ്പോർട്ട് ചെയ്യുന്നില്ല. മാധബി സെബിയിൽ ഉണ്ടായിരുന്ന സമയത്ത് ഈ സ്ഥാപനം എത്ര പണം സമ്പാദിച്ചുവെന്ന് അതിനാൽ അറിയാനാവില്ല. സെബിയുടെ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിക്കുമ്പോൾ ഭർത്താവിന്റെ പേരിൽ ബിസിനസ് ചെയ്യാൻ മാധബി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചു.
പൂർണ സുതാര്യതയ്ക്കുള്ള പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്ന മാധബി, സിംഗപ്പൂരിലെയും ഇന്ത്യയിലെയും കൺസൾട്ടിങ് സ്ഥാപനങ്ങളിലെയോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ഉള്ള ക്ലയന്റുകളുടെ മുഴുവൻ പട്ടികയും ഇടപെടലുകളുടെ വിശദാംശങ്ങളും പരസ്യമാക്കുമോ? പൂർണവും സുതാര്യവും പൊതുവുമായ അന്വേഷണത്തിനു തയാറാകുമോ?’’– ഹിൻഡൻബർഗ് ചോദിച്ചു.
അദാനിക്കെതിരെ സെബി കാര്യമായ അന്വേഷണം നടത്താതിരുന്നത് അതിന്റെ മേധാവിക്ക് ഇതേ വിദേശ കടലാസ് സ്ഥാപനങ്ങളിലുള്ള നിക്ഷേപമാണെന്നാണു ഹിൻഡൻബർഗ് റിപ്പോർട്ടിലെ പ്രധാന ആരോപണം. കൃത്യമായ അന്വേഷണം നടത്തണമെന്നുണ്ടായിരുന്നെങ്കിൽ സെബി അധ്യക്ഷ സ്വന്തം മുഖത്തിനു നേരെ കണ്ണാടി പിടിച്ചാൽ മതിയായിരുന്നു എന്ന ഗുരുതര പരാമർശവുമുണ്ട്.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണപരിധിയിൽ ഇന്ത്യയിൽ തന്നെ ഒട്ടേറെ നിക്ഷേപ അവസരങ്ങളുള്ളപ്പോൾ, നാമമാത്രമായ ആസ്തികളുള്ള ഇത്തരം വിദേശഫണ്ടുകളിലാണ് സെബി മേധാവിയും ഭർത്താവും നിക്ഷേപം നടത്തിയതെന്നും ഹിൻഡൻബർഗ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.