ന്യൂഡല്‍ഹി: യൂനിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിസില്‍ (യുപിഐ) വൻ മാറ്റങ്ങള്‍ കൊണ്ടുവരാൻ നാഷണല്‍ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).
നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നല്‍കുന്ന നിലവിലെ രീതി മാറ്റി ബദല്‍ സംവിധാനം കൊണ്ടുവരാനാണ് നീക്കം. ബയോമെട്രിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താൻ പറ്റുമോ എന്ന കാര്യത്തിലാണ് പുതിയ പരീക്ഷണം. നിരവധി സ്റ്റാർട്ടപ്പ് കമ്പിനികളുമായി ഇത് സംബന്ധിച്ച ചർച്ചകള്‍ എൻപിസിഐ തുടങ്ങിയതായാണ് റിപ്പോർട്ടുകള്‍.ഓരോ തവണയും പണമിടപാട് നടത്താൻ നിലവില്‍ നാല് അക്കങ്ങളോ അല്ലെങ്കില്‍ ആറ് അക്കങ്ങളോ ഉള്ള പിൻ കൊടുത്താണ് അവ പൂർത്തീകരിക്കുന്നത്. ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാനും ദുരുപയോഗം തടയാനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. ഇതിന് പകരം ആണ്‍ഡ്രോയിഡ്,
ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകള്‍ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫേസ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിൻ നല്‍കുന്നതിന് പകരം സംവിധാനം ഒരുക്കാൻ സാധിക്കുമോ എന്നാണ് അന്വേഷണം
നിലവിലുള്ള അഡീഷണല്‍ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റ് സാധ്യതകള്‍ തേടണമെന്ന് റിസർവ് ബാങ്ക് നാഷണല്‍ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടത് ഒരാഴ്ച മുമ്പാണ്. പിന്നും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങള്‍ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു ആവശ്യം.
ഇതിന്റെ നിയമപരവും സാമ്പത്തികപരവുമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാണ് സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനുമാണത്രെ സ്റ്റാർട്ടപ്പ് കമ്പിനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ നിലവിലുള്ള പിൻ സംവിധാനവും അതിന് പുറമെ ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് സൂചന.
സുരക്ഷ ഉറപ്പാക്കുകയാണ് ഇത്തരം സംവിധാനങ്ങള്‍ സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളി. അതുകൊണ്ടുതന്നെ നിലവിലുള്ള ഫോണുകളിലെ ബയോമെട്രിക് സാധ്യതകള്‍ ഉപയോഗിച്ച് പഴുതടച്ച സുരക്ഷയോടെ ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ രണ്ട് തരത്തിലുള്ള പരിശോധനാ സംവിധാനമാണ് യുപിഐ ഇടപാടുകള്‍ക്ക് ഉള്ളത്. മൊബൈല്‍ ഫോണുകളില്‍ യുപിഐ ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങുമ്പോള്‍ എസ്.എം.എസ് വഴി പരിശോധിക്കുന്നതാണ് ഒന്നാമത്തെ സംവിധാനം.
ഇതിന് പുറമെ ഓരോ ഇടപാടുകളിലും പിൻ നല്‍കുകയും വേണം. ഇതിന് ബദലായി ആലോചിക്കുന്ന പുതിയ സംവിധാനം പ്രായോഗികമാവാൻ എത്ര നാളെടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.