ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും.
കാർവാറിൽ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും ഉൾപ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 9 മണി മുതലാണ് തിരച്ചിൽ ആരംഭിക്കുന്നത്.ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപത് മണിയോടെ കാർവാറിൽ നിന്നുള്ള നാവിക സേനാംഗങ്ങൾ ഷിരൂരിൽ എത്തും.
ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സിൽ താഴെ എത്തിയതിനാലാണ് ദൗത്യം പുനരാരംഭിക്കുന്നത്. പുഴയിലെ ഒഴുക്ക് പരിശോധിച്ചായിരിക്കും തിരച്ചിൽ സംബന്ധിച്ച തീരുമാനം എടുക്കുക.
നേരത്തെ നാല് പോയിന്റുകളിലാണ് ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് സാധ്യത കണ്ടെത്തിയത്. എന്നാൽ പുഴയിലെ ശക്തമായ അടിയൊഴുക്കിൽ ട്രക്കിന്റെ സ്ഥാനം മാറാൻ സാധ്യതയുണ്ട്. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നാവിക സേന വീണ്ടും പരിശോധനയ്ക്ക് ഇറങ്ങുന്നത്.
തിരച്ചിൽ അനിശ്ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുൻറെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.