ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് നല്‍കിയ അനുബന്ധ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു.
ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി പ്രൊഡക്ഷൻ വാറന്റ് നല്‍കി. ജൂലൈ 12ന് അരവിന്ദ് കെജ്രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.ഇഡി സമർപ്പിച്ച എട്ടാം അനുബന്ധ കുറ്റപത്രം കോടതി പരിഗണിക്കുകയും വിനോദ് ചൗഹാന് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുകയും എട്ടാം അനുബന്ധ കുറ്റപത്രത്തില്‍ പേരുള്ള മറ്റൊരു പ്രതി ആശിഷ് മാത്തൂരിന് സമൻസ് നല്‍കുകയും ചെയ്‌തിട്ടുണ്ട്. കുറ്റപത്രങ്ങള്‍ പരിഗണിച്ച പ്രത്യേക ജഡ്‌ജി കാവേരി ബവേജ, കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങള്‍ രേഖകളില്‍ ഉണ്ടെന്ന് നിരീക്ഷിച്ചു.
കേസില്‍ അരവിന്ദ് കെജ്രിവാളിനെ നേരത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. ജൂലൈ 12 വരെയാണ് കസ്‌റ്റഡി കാലാവധി. അതിനിടെ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കേസില്‍ ജൂലൈ 3ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ കേസില്‍ കെജ്രിവാളിനെയും ആം ആദ്‌മി പാർട്ടിയെയും (എഎപി) പ്രതികളാക്കി 200 പേജുള്ള കുറ്റപത്രം അന്വേഷണ ഏജൻസി മെയ് 17ന് സമർപ്പിച്ചിരുന്നു. അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അപേക്ഷ ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം മാർച്ച് 21നായിരുന്നു എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റ്.
ഇഡി കേസില്‍ ജാമ്യത്തിനായി മറ്റൊരു ഹർജി വിചാരണ കോടതിയില്‍ നിലവിലുണ്ട്. നേരത്തെ ഇഡി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും കേസ് റോസ്‌റ്റർ ബെഞ്ച് വീണ്ടും കേള്‍ക്കാണമെന്ന് ഉത്തരവിടുകയുമായിരുന്നു.
കേസില്‍ കെജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇഡി പറയുന്നത്. കെജ്‌രിവാളിന് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്നതിന് മതിയായ തെളിവുകള്‍ രേഖകളിലുണ്ടെന്നും ഇഡി ആരോപിക്കുന്നു.
ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് 25.5 കോടി രൂപ കൈമാറ്റം ചെയ്‌ത മറ്റൊരു പ്രതി ചൗഹാന് കെജ്രിവാളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.