ബര്‍ലിന്‍/മ്യൂണിക്ക്: ജര്‍മനിയിലെ മ്യൂണിക്ക് ഇംഗ്ലിഷ് ഗാർഡനിലെ ഐസ്ബാഹ് നദിയിൽ നീന്താനിറങ്ങിയ മലയാളി വിദ്യാർഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി.
കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവിൽ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് ഉൾപ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താൻ വിവിധ മാർഗങ്ങളിൽ തിരച്ചിൽ തുടരുകയായിരുന്നു.
കാണാകുന്നതിന് അഞ്ച് മിനിറ്റ് മുൻപ് സുഹൃത്തുക്കൾ എടുത്തതെന്ന് കരുതുന്ന നിതിന്റെ ചിത്രങ്ങൾ ഉൾപ്പടെ പുറത്ത് വിട്ടാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ മരണ വാർത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താൻ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജർമനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
ശനിയാഴ്ച ജർമൻ സമയം രാത്രി 7 നാണ് ടൂക്കർ പാർക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തിൽ ജീവനില്ലാത്ത ഒരാളെ കാൽനടയാത്രക്കാർ കണ്ടെത്തുന്നത്. തുടർന്ന് അവർ പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ജർമനിയിലുള്ള സഹോദരൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
ജൂൺ 29 നാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിതിൻ തോമസിനെ കാണാതായത്. ജർമ്മനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ എംഎസ് സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്നു നിതിൻ. സാഹസീക യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നിതിൻ ഒരുപറ്റം സുഹൃത്തുക്കൾക്കൊപ്പമാണ് ഇംഗ്ലിഷ് ഗാർഡനിലെ ഐസ്ബാഹ് നദിയിൽ എത്തിയത്. എന്നാൽ നീന്തലിനിടയിൽ നിതിനെ കാണാതാവുകയായിരുന്നു.
നിതിനെ കാണാതായ വിവരം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തൽ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവർ നീന്താൻ ഇറങ്ങിയത് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇതേ തുടർന്ന് നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിരുന്നു. ഐസ്ബാഗ് നദിയിൽ നീന്താൻ ഇറങ്ങുന്ന പലരും അപകടത്തിൽപ്പെടുക പതിവാണെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
മാവേലിക്കര പത്തിച്ചിറ തെക്കേവീട്ടിൽ സജി വില്ലയിൽ അലക്സ് തോമസ്, റെയ്ച്ചൽ അലക്സ് എന്നിവരാണ് മാതാപിതാക്കൾ. പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.