ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല.
2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. നിലവില്‍ മനോജ് സിന്‍ഹയാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍.പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും ഗവണറുടെ അനുമതി അനിവാര്യമാണ്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ടത്.
ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. ഈ വര്‍ഷം അവസാനം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ഭേദഗതി എന്നതാണ് നിര്‍ണായകം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതില്‍ ജമ്മു കശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കി. ഒന്ന്- ജമ്മു കശ്മീര്‍, രണ്ടാമത്- ലഡാക്ക്. ഈ നിയമത്തോടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.