ന്യൂഡൽഹി: അടുത്ത 20 വർഷവും എൻ.ഡി.എ. സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. അതേസമയം മോദി കള്ളം പറയുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് രണ്ട് മണിക്കൂറിലേറെ സമയമെടുത്തായിരുന്നു മോദി മറുപടി പറഞ്ഞത്. സഭയിൽ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇന്ന് രാജ്യസഭയും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു.വികസിത ഭാരതവും ആത്മനിർഭർ ഭാരതും രാജ്യം തിരിച്ചറിഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വർഷം എൻഡിഎ സർക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സർക്കാരിന്റെ സുപ്രധാന കാര്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ- മോദി പറഞ്ഞു. ഭരണഘടനയുടെ കാരണത്താലാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്ന് പറഞ്ഞ മോദി, അടുത്ത 20 വർഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയിൽ കൂട്ടിച്ചേർത്തു.
ഇതൊരു മൂന്നിലൊന്ന് സർക്കാരായിരിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് സുഹൃത്തുക്കൾക്ക് നന്ദി. അവർ പറഞ്ഞത് ശരിയാണ്. സർക്കാർ രൂപീകരിച്ച് പത്ത് വർഷമായി. ഇനി ഒരു 20 വർഷം കൂടി സർക്കാർ വരും. അത് സത്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്- മോദി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കൂ എന്നാവശ്യപ്പെട്ട് മോദിയുടെ സംസാര സമയത്ത് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം ഉയർത്തി. കള്ളം പറയുന്നത് നിർത്തൂ, രാജ്യസഭ നിർത്തിവെക്കൂ എന്നും പ്രതിപക്ഷ ഭാഗത്ത് നിന്ന് മുദ്രാവാക്യമുയർന്നു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.