ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തിന്റെ പേരില്‍ ഉത്തർപ്രദേശ് ബി.ജെ.പിയില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഡല്‍ഹിയിലും സംസ്ഥാനത്തും തിരക്കിട്ട ചർച്ചകള്‍.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്ഭവനിലെത്തി ഗവർണർ ആനന്ദിബെൻ പട്ടേലിനെ കണ്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു യോഗി ഗവർണറെ കണ്ടെത്.മാസാവസാനം ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്കായാണ് യോഗി ഗവർണറെ കണ്ടതെന്ന് റിപ്പോർട്ടുകളുണ്ട്.
വരാനിരിക്കുന്ന പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നും വിവരമുണ്ട്. മന്ത്രിസഭാ പുനഃസംഘടനയും തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തലുണ്ട്.
ഉപതിരഞ്ഞെടുപ്പായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ അജൻഡയെന്ന് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. മുഴുവൻ സീറ്റുകളിലും തങ്ങള്‍ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസനപദ്ധതികളും മഴക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങളും വിലയിരുത്തിയതായി ജല്‍ശക്തി മന്ത്രി സ്വതന്ത്രദേവ് സിങ് അറിയിച്ചു. കൻവാർ യാത്രയ്ക്കായുള്ള ഒരുക്കങ്ങളും ചർച്ചയായതായി വിവരമുണ്ട്.
എം.എല്‍.എമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ഒൻപത് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതില്‍ അഖിലേഷ് യാദവ് രാജിവെച്ച കർഹാളും ഉള്‍പ്പെടുന്നു. ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട എസ്.പി. എം.എല്‍.എ. ഇർഫാൻ സോളങ്കി അയോഗ്യനാക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു സീറ്റില്‍ ഉപതിരഞ്ഞെടുപ്പ്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥുമായി ഭിന്നതയുണ്ടെന്ന അഭ്യൂഹമുയർന്നത്. സർക്കാരിനേക്കാള്‍ വലുതാണ് തനിക്ക് സംഘടന എന്ന അദ്ദേഹത്തിന്റെ പരാമർശവും ചർച്ചയായി. പിന്നാലെ നിലപാട് ആവർത്തിച്ച് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ആരും പ്രസ്ഥാനത്തേക്കാള്‍ വലുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേശവ് പ്രസാദ് മൗര്യ നഡ്ഡയെ കണ്ടതിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചുവെന്ന് സൂചനയുണ്ട്. തുടർനടപടി ആലോചിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.