തൃശൂര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.
പീച്ചി ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. പൂമല ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 8 സെന്റീമീറ്റര്‍ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കു ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.
ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ആരും ജലാശയത്തിന് സമീപത്തിലേക്ക് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.