തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ സ്പെയര്‍പാര്‍ട്സ് കടയില്‍ തീപിടിപ്പിച്ച് ഒരു മരണം. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തത്തില്‍ നെന്മാറ സ്വദേശിയായി ലിബിന് (22) ആണ് മരിച്ചത്. സ്ഥാപനത്തില്‍ വെല്‍ഡിങ് ജോലിക്കായി വന്ന നാലംഗസംഘത്തിലുണ്ടായിരുന്ന ആളാണ് ലിബിന്. തീപിടിത്തമുണ്ടായപ്പോള്‍ മറ്റ് മൂന്നുപേരും ഓടി രക്ഷപ്പെട്ടു. ഈ സമയം ലിബിന് ശൗചാലയത്തില്‍ പോയതാണ് മരണം സംഭവിക്കാന്‍ കാരണമായത്.കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ ശൗചാലയത്തില്‍ പരിശോധന നടത്തിയത്. അപ്പോഴേക്കും ലിബിന്റെ മരണം സംഭവിച്ചിരുന്നു. മാത്രമല്ല ശൗചാലയത്തിലെ സാധനങ്ങള്‍ ഉരുകി ഇയാളുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരുന്നു.
സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായതായാണ് നിഗമനം. ഇരുചക്രവാഹനങ്ങളുടെ സൈലന്‍സര്‍, കണ്ണാടി, ഗാര്‍ഡ് തുടങ്ങിയ ഭാഗങ്ങള്‍ നിര്‍മിക്കുകയും വിദേശത്തുനിന്നുള്ള ഇറക്കുമതി ശേഖരിക്കുകയും ചെയ്യുന്ന കടയാണിത്. കൈയുറ, കോട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്.
പ്ലാസ്റ്റിക്, റബര്‍ ഭാഗങ്ങള്‍ കത്തിയതിന്റെ പുക പരിസര പ്രദേശങ്ങളിലും മൂടി നില്‍ക്കുന്നുണ്ട്. കടയില്‍ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. വെല്‍ഡിങ് തൊഴിലാളികള്‍ വൈകുന്നേരം ജോലി ചെയ്തിരുന്നു. ഇതില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതാവാം തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേന അറിയിച്ചു.
വെല്‍ഡ് റാക്കുകളും അലമാരികളും ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ലിബിനും മറ്റ് മൂന്നുപേരും ഇവിടെ എത്തിയത്. കഴിഞ്ഞ മൂന്നുദിവസമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണം വരുന്നതാണ് സ്ഥാപനം. കെട്ടിടത്തിന്റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് ആറ് അഗ്നിശമന യൂണിറ്റുകള്‍ തീയണച്ചത്.
സ്ഥാപനത്തില്‍ തീയണക്കാനോ തീപിടിത്തം തടയാനോ ഉള്ള സംവിധാനങ്ങളില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.