മലപ്പുറം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും എറണാകുളത്തും അടക്കം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്യുകയാണ്.
ഈ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകളും ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.ശക്തമായ മഴ സാധ്യത നിലനില്‍ക്കെ, ലീഗ് പ്രവർത്തകരോടും കുട്ടികളോടും മുന്നറിയിപ്പ് നല്‍കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. മഴക്കെടുതിയില്‍ പ്രയാസപ്പെടുമ്പോള്‍, ഏറെ ജാഗ്രത പുലർത്തണമെന്നും അവധികള്‍ അപകടങ്ങള്‍ ഒഴിവാക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അവധിയാണെന്ന് കരുതി കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിർബന്ധമായും ഒഴിവാക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒപ്പം ആവശ്യമായ ഇടങ്ങളില്‍ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നല്‍കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സാദിഖലി തങ്ങളുടെ കുറിപ്പ്
കേരളമാകെ മഴക്കെടുതിയില്‍ പ്രയാസപ്പെടുകയാണ്. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. സ്കൂളുകള്‍ക്കും, മദ്രസകള്‍ക്കും അവധി പ്രഖ്യാപിച്ചത് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്. അവധിയാണെന്ന് കരുതി കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിർബന്ധമായും ഒഴിവാക്കണം.
അപകടമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നല്‍കണം. പ്രായമായവരെയും വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവർത്തനങ്ങളില്‍ മുസ്ലിം ലീഗ് പ്രവർത്തകർ സഹകരിക്കണം.
അധികൃതർ നല്‍കുന്ന നിർദേശങ്ങള്‍ പാലിക്കാനും മഴയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനും ജില്ല, മണ്ഡലം കമ്മിറ്റികള്‍ ഏകോപിച്ച് ദുരിതാശ്വാസ പ്രവർത്തനം നിരീക്ഷിക്കണം.
തീരദേശ മേഖലകളില്‍ പ്രയാസം നേരിടുന്നവർക്ക് സഹായമെത്തിക്കണം. വൈറ്റ് ഗാർഡ് വളണ്ടിയർമാർക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. വരും ദിവസങ്ങളിലും മഴ തുടർന്നേക്കാം. വലിയ പ്രയാസങ്ങളില്‍നിന്ന് നാഥൻ നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.