മലപ്പുറം: സിവില്‍ സപ്ളൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കോടികള്‍ വിലവരുന്ന റേഷൻ സാധനങ്ങള്‍ കാണാനില്ലെന്ന് പരാതി. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടില്‍ പ്രവർത്തിക്കുന്ന സപ്ളൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2.78 കോടിയിലേറെ രൂപയുടെ റേഷൻ ഭക്ഷ്യസാധനങ്ങളാണ് കാണാതായത്.
ഇന്റേണല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ ഡിപ്പോ മാനേജറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എട്ട് ജീവനക്കാർക്കെതിരെയാണ് കല്‍പ്പഞ്ചേരി പൊലീസ് കേസെടുത്തത്.അതിനിടെ , സപ്ളൈകോയുടെ കടയ്ക്കല്‍ ഗോഡൗണില്‍ നിന്ന് 2600 ചാക്ക് ഭക്ഷ്യധാന്യം കാണാതായ സംഭവത്തില്‍ സപ്ലൈകോ വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം കടയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
താലൂക്ക് സപ്ലൈ ഓഫീസർ മാർച്ചില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലോഡ് ഭക്ഷ്യധാന്യം കുറവുള്ളതായി കണ്ടെത്തിയിരുന്നു. മേയില്‍ ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളർ നടത്തിയ പരിശോധനയില്‍ 13 ലോഡ് ഭക്ഷ്യധാന്യം കുറവുണ്ടെന്നും ബോദ്ധ്യമായി. അതിന് പിന്നാലെ കഴിഞ്ഞമാസം ഓഫീസർ ഇൻ ചാർജ്ജ് അടക്കം ഗോഡൗണിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ഗുരുതരമായ ക്രമക്കേട് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് എടുക്കുകയും ഭക്ഷ്യധാന്യം നഷ്ടമായ വഴി കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്തത്. എഫ്.സി.ഐയും സംസ്ഥാന സർക്കാരും റേഷൻകടകള്‍ വഴി വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യമാണ് നഷ്ടമായത്.
എന്നാല്‍ പലപ്പോഴായി കേടായ ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിച്ചതിനാലാണ് സ്റ്റോക്കില്‍ കുറവ് വന്നതെന്ന് ഗോഡൗണിലെ ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ കേടായാല്‍ ഡിപ്പോ മാനേജരെ അറിയിക്കണം.
തുടർന്ന് ക്വാളിറ്റി മാനേജർ നടത്തുന്ന പരിശോധനയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയാലേ നശിപ്പിക്കാവു. എന്നാല്‍ കടയ്ക്കല്‍ ഗോഡൗണില്‍ ഇതൊന്നും നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.