ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ നുഴഞ്ഞകയറ്റ ശ്രമം തകര്‍ത്തതായി സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു സംഭവിച്ചതായും ക്യാപ്റ്റന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. പാകിസ്ഥാന് പക്ഷത്തെ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 2:30 ഓടെ എല്‍ഒസിക്ക് സമീപം കുംകാടിയില്‍ സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.വടക്കന്‍ കശ്മീര്‍ ജില്ലയിലെ ട്രെഹ്ഗാം സെക്ടറിലെ കുംകഡി പോസ്റ്റിന് സമീപം മൂന്നംഗ നുഴഞ്ഞുകയറ്റ സംഘം ഗ്രനേഡ് എറിയുകയും പോസ്റ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു,
ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായി, ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും അവരില്‍ ഒരാള്‍ പിന്നീട് മരിച്ചതായും സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി, പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നും സൈന്യം അറിയിച്ചു.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച പ്രദേശത്ത് നിയന്ത്രണ രേഖ സന്ദര്‍ശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ സംഭവങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയതില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു.
കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.