എറണാകുളം: തൃശൂർ എം.പി. ശ്രീ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്.
ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും.അവർ വെറും ‘റീൽ ഹീറോസ്” മാത്രമാകരുത്.സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു.വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാർ പാർലിമെന്റിലേക്കു വിജയിപ്പിച്ചു വിട്ടത്.തൃശ്ശൂർ ലോക്സഭാമണ്ഡലത്തോട് പോലും നീതി കാണിക്കാൻ കേന്ദ്ര ബജറ്റിനായില്ല.തൃശ്ശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ജനങ്ങൾ നോക്കിയിരുന്നത്. .
അതിലൊന്നാണ് ടൂറിസം സ്പിരിച്വൽ സർക്യൂട്ട്.എയിംസിന്റെ പ്രഖ്യാപനം തൃശ്ശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീർന്നു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി.കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു.
കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിച്ചാല്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും സമാനതകളില്ലാത്ത വികസനത്തിന് കേരളം സാക്ഷിയാകുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് ആവര്‍ത്തിച്ച് വാദിച്ചത്.
അതെല്ലാം ജലരേഖയായി മാറി.തൃശ്ശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
തൃശൂരിന്റെ വികസനത്തിനായി പദ്ധതികളും വ്യക്തമായ കാഴ്ചപ്പാടും അതിനുവേണ്ടിയുള്ള ശ്രമങ്ങളും ഉണ്ടായിട്ടും അത് ബജറ്റിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തത് എന്തെന്ന് സുരേഷ് ഗോപി പഠിക്കണം.ബജറ്റ് തീർത്തും വിവേചനപരമാണെന്ന ആരോപണം ശരിയാണെന്ന് തെളിയുന്നു .
തൃശൂർ ജില്ലയുടെ സമഗ്ര വികസനം എന്ന ചിന്തയ്ക്ക് അപ്പുറമായി ജനങ്ങൾക്ക് അത്യാവശ്യമുള്ള കാര്യങ്ങൾ ചെയ്തു തീർക്കുക എന്ന എംപിയുടെ ചുമതല നിർവഹിച്ചാൽ തന്നെ ഏറെ പ്രയോജനകരമായിരിക്കും.കേവലം ഡയലോഗിനപ്പുറം വികസന പ്രസ്താവനകൾ നടത്തുമ്പോൾ അത് പ്രയോഗികമാകുമോ എന്ന് കൂടി തൃശൂർ എം. പി ചിന്തിക്കണം.അദ്ദേഹം 'റീൽ ഹീറോ മാത്രമാകരുത്' സാധരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം.
കേരളത്തിന്റെ സാംസ്‌കാരിക നഗരമാണ് തൃശൂർ. തികഞ്ഞ മതേതരത്വം കാത്തു സൂക്ഷിച്ചു മുന്നേറുന്നവരുടെ നാട്.സുരേഷ് ഗോപിയിൽനിന്ന് തൃശൂരുകാർ വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്. വികസനം വാക്കുകൾക്കപ്പുറത്തേക്ക് ഈ മനുഷ്യൻ യാഥാർഥ്യമാക്കുമെന്ന് ഓരോ തൃശൂരുകാരനും പ്രത്യാശ കൊള്ളുന്നുണ്ട്."സ്ത്രീശക്തി മോദിക്കൊപ്പം" മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി.
നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് അദ്ദേഹം മനസിലാക്കണം. രാജ്യത്തെ സ്ത്രീകളുടെ വികസനത്തിന് നരേന്ദ്രമോദിയുടെ ഉറപ്പുണ്ടെന്ന് തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിൽ നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ
'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന വനിതാ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ ഗ്യാരന്റി തൃശ്ശൂരിൽ ഇനിയും നടപ്പാക്കുമോ? സ്ത്രീ ശാക്തീകരണത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികളിൽ എന്തെങ്കിലും തൃശ്ശൂരിനും കേരളത്തിനും ലഭ്യമാക്കാൻ ഇനിയെങ്കിലും രണ്ടു കേന്ദ്ര സഹമന്ത്രിമാരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ,എറണാകുളം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.