ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ഡി.എം. വിനോദ് രാജ് അധ്യക്ഷനായി. കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപൊന്മാനാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
മുഖ്യാതിഥിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര് പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്കി.‘നീലപൊന്മാന്’ എന്ന പേരില്‍ മുത്തശ്ശന് കുഞ്ചാക്കോ 1975-ല്‍ സിനിമ നിര്‍മിച്ചിട്ടുണ്ട്. വള്ളംകളിയുടെ ഇത്തവണത്തെ ഭാഗ്യചിഹ്നം നീലപൊന്മാന് ആയത് ഇരട്ടി സന്തോഷം നല്‍കുന്നതാണെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന് പറഞ്ഞു.
ആലപ്പുഴക്കാരന് എന്ന നിലയില്‍ വള്ളംകളിയുടെ ഭാഗ്യചിഹ്ന പ്രകാശനത്തിന് പങ്കുകൊള്ളാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. തന്റെ സിനിമ ജീവിതത്തില്‍ ആലപ്പുഴ വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ ചിത്രീകരണത്തിലെ കുട്ടനാടന്‍ മുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തി.
ഇത്തവണത്തെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാനെ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ്. ഗ്രാഫിക് ഡിസൈനറാണ് ബിജിമോള്‍. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.