തൊടുപുഴ :സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരെ ആരോപണവുമായി വധശ്രമക്കേസിലെ പ്രതി.
മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ പ്രവാസി വ്യവസായി ചാവക്കാട് സ്വദേശി ജമീൽ മുഹമ്മദാണു തൊടുപുഴ ക്രൈംബ്രാഞ്ചിനു മൊഴി നൽകുന്നതിനിടെ ആരോപണമുന്നയിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ തന്നെ കുടുക്കിയതാണെന്നു ജമീൽ പറയുന്നു. ദുബായിൽ ബിസിനസ് പങ്കാളികളായിരുന്ന ജമീലും ഏറ്റുമാനൂർ സ്വദേശി ഷെമി മുസ്തഫയും ചേർന്ന് ഇടുക്കി മാങ്കുളത്ത് റിസോർട്ട് നിർമിച്ചിരുന്നു.താൻ റിസോർട്ടിൽ നടത്തിയ നിക്ഷേപം സാമ്പത്തിക തർക്കത്തെത്തുടർന്നു ജമീൽ മടക്കി ആവശ്യപ്പെട്ടു. തുടർന്നു തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണു ജമീലിന്റെ ആരോപണം.ഷെമി മുസ്തഫയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് ജമീൽ. തന്നെ കുടുക്കാൻ ഷെമി, സിപിഎം നേതാവുമായുള്ള ബന്ധം ഉപയോഗിക്കുന്നുവെന്നാണു ജമീൽ ആരോപിക്കുന്നത്.
മാങ്കുളത്തെ ഷെമിയുടെ റിസോർട്ട് ഉദ്ഘാടനം ചെയ്തത് പി.ജയരാജനാണ്. ദുബായിൽ വച്ച് ജയരാജനും ഷെമിയും കൂടിക്കാഴ്ച നടത്തുന്ന ചിത്രവും ജമീൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് ഇടുക്കിയിലെ റിസോർട്ടിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകും വഴി നേര്യമംഗലം റാണിക്കല്ലിനു സമീപം ക്വട്ടേഷൻ സംഘത്തിന്റെ കാർ ഷെമിയുടെ വാഹനത്തിലിടിപ്പിച്ചെന്നാണു കേസ്.
സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ പാലക്കാട് മേപ്പറമ്പ് സ്വദേശി അമീർ അബ്ബാസ് (25), മേപ്പറമ്പ് സ്വദേശി ഫാസിൽ (26) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.