യുപി :ഭോലെ ബാബ'യെ കാണാനും അദ്ദേഹത്തെ കേള്‍ക്കാനുമാണ് ജൂലായ് രണ്ടിന് ഉത്തര്‍പ്രദേശിലെ ഫുലരി ഗ്രാമത്തിലെ സികന്ദര്‍ റാവു മേഖലയില്‍ അനുയായികള്‍ തടിച്ചുകൂടിയത്.
അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വെളുത്ത കോട്ടും പാന്റും ഷൂസും കൂളിങ് ഗ്ലാസും ധരിച്ചാണ് സാധാരണ അദ്ദേഹം അനുയായികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്.വയലിന് സമീപമൊരുക്കിയ താത്കാലിക പന്തലില്‍ അനുയായികള്‍ക്ക് മുന്നില്‍ അന്നും അദ്ദേഹം ആധ്യാത്മിക പ്രഭാഷണം ചൊരിഞ്ഞു. പ്രാര്‍ഥനയ്ക്ക് ശേഷം കാറില്‍ മടങ്ങിയ 'ബാബ'യെ സ്വകാര്യസുരക്ഷാ സംഘവും അനുഗമിച്ചു. അദ്ദേഹത്തിന്റെ പാദത്തിനടിയിലെ മണ്ണ് പോലും വിശുദ്ധമായി കരുതുന്ന ഒരു വലിയ ജനക്കൂട്ടം പിന്തുടര്ന്നു.
അനുഗ്രഹം വാങ്ങാനും കാര്‍ കടന്നുപോയ വഴിയിലെ മണ്ണ് ശേഖരിക്കാനും അനുയായികള്‍ തിക്കും തിരക്കുംകൂട്ടി. വാഹനത്തിനടുത്തേക്ക് എത്താന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ തിരക്ക് അനിയന്ത്രിതമായി. ആ തിക്കിലും തിരക്കിലുംപെട്ട് ജീവന് നഷ്ടപ്പെട്ടത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 121 പേര്‍ക്കാണ്.ഭോലെ ബാബ' എന്ന സൂരജ് പാലിന്റെ പ്രഭാഷണം കേള്‍ക്കാനാണ് പതിനായിരങ്ങള്‍ ഫുലരി ഗ്രാമത്തിലേക്ക് എത്തിയത്.
ദുരന്തത്തിനു പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. ബാബയുടെ അടുത്ത അനുയായിയും പരിപാടിയുടെ മുഖ്യസംഘാടകനുമായ ദേവ്പ്രകാശ് മധുകറിന്റെയും മറ്റു സംഘാടകരുടെയും പേരില്‍ കേസെടുത്തെങ്കിലും ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറിലില്ല.
പരാതിയില്‍ ബാബയുടെ പേരുണ്ടായിട്ടും പോലീസ് മനഃപൂര്‍വം എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ രണ്ട് സ്ത്രീകളുള്‍പ്പെടെ ആറുപേരെ അറസ്റ്റുചെയ്തു. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി അദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. പക്ഷേ, ആരാണ് ഭോലെ ബാബ? എങ്ങനെയാണ് അയാള്‍ ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനം നേടിയത്?
എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പോലും അദ്ദേഹത്തെ തൊടാന്‍ ഭയക്കുന്നത്?
ഉത്തരേന്ത്യയില്‍ പരക്കെ ആരാധകരുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ഭോലെ ബാബ. ഉത്തര്‍പ്രദേശിലെ കാസഗഞ്ച് ജില്ലയിലെ പട്യാലിയില്‍ ബഹാദൂര്‍ നഗരി ഗ്രാമത്തിലാണ് ഭോലെ ബാബ ജനിച്ചത്.
സൂരജ് പാല് എന്നായിരുന്നു യഥാര്‍ഥ പേര്. സാമാന്യം ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കര്‍ഷക കുടുംബത്തിലാണ് സൂരജ് പാല് ജനിച്ചത്. കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു സൂരജ്. ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് സേനയുടെ ഭാഗമായി.
18 വര്‍ഷക്കാലം ഉത്തര്‍പ്രദേശ് പോലീസില്‍ ജോലി ചെയ്തു. മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ജീവനക്കാരൻ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. 1990-ല്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന സമയത്താണ് സര്‍വീസില്‍നിന്ന് സ്വയംവിരമിക്കുന്നത്.
ജോലി ഉപേക്ഷിച്ച ശേഷം കാസഗഞ്ച് ജില്ലയിലെ തന്റെ ഗ്രാമത്തില്‍ ഒരു കുടിലില്‍ താമസം തുടങ്ങി. പിന്നാലെ തനിക്ക് ദൈവികദര്‍ശനം ലഭിച്ചതായി സൂരജ് പാല് അവകാശപ്പെട്ടു. ആധ്യാത്മികജീവിതം തിരഞ്ഞെടുത്ത സൂരജ് പാല് സത്സംഗങ്ങള്‍ സംഘടിപ്പിച്ചാണ് പ്രബോധനങ്ങള്‍ ആരംഭിച്ചത്.
ഇത് വലിയ തോതിലാണ് അനുയായികളെ ആകര്‍ഷിച്ചത്. ഇതിനിടെ, ഇയാള്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായി. 1997-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസുണ്ടാകുന്നത്. പിന്നാലെ ജയില്‍വാസവും അനുഭവിച്ചു.
ജയില്‍മോചിതനായശേഷം സൂരജ് പാല് സ്വയം 'സാഗര്‍ വിശ്വ ഹരി ബാബ' എന്ന പേര് സ്വീകരിച്ചു. ജന്മഗ്രാമത്തിലെ ആശ്രമത്തിലേക്ക് ഭക്തരെ ആകര്‍ഷിച്ചു. അനുയായികള്‍ ഇയാളെ ഭോലെ ബാബ എന്ന് വിളിച്ചു. പടിപടിയായി അനുയായികളുടെ എണ്ണം കൂടിവന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വടക്കേ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് അനുയായികളാണ് ഇയാള്‍ക്കുള്ളത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും യു.പി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാന്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലുമാണ് കൂടുതല്‍ അനുയായികളുള്ളത്. ദരിദ്ര-മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു ഇയാളുടെ അനുയായികളില്‍ ഭൂരിഭാഗവും.
ഉത്തര്‍പ്രദേശില്‍ തന്നെ ജാതവ്, വാല്മീകി ദളിതര്‍ക്കിടയിലാണ് ഇയാള്‍ക്ക് സ്വാധീനം കൂടുതലുള്ളത്. ഉത്തര്‍പ്രദേശില്‍ മാസത്തിലെ എല്ലാ ആദ്യ ചൊവ്വാഴ്ചകളിലും ഇയാള്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ഇത്തരം സത്സംഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്കുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.