മുംബൈ: പ്രശസ്ത സാഹിത്യകാരന്റെ വീട്ടിൽനിന്നാണ് മോഷ്ടിച്ചതെന്നു മനസ്സിലായപ്പോൾ മോഷണമുതൽ തിരികെവച്ച് കള്ളൻ. മുംബൈയിലാണു ‘സാഹിത്യവാസനയുള്ള’ കള്ളനെ കണ്ടെത്തിയത്. പ്രശസ്ത മറാഠി കവിയും സാമൂഹിക പ്രവർത്തകനുമായിരുന്ന നാരായൺ സർവെയുടെ വീട്ടിലാണു സംഭവം.
2010 ഓഗസ്റ്റ് 16ന് 84-ാം വയസ്സിൽ അന്തരിച്ച നാരായൺ സർവെയുടെ കവിതകളിൽ തൊഴിലാളിവർഗ പോരാട്ടങ്ങളാണു നിറഞ്ഞിരുന്നത്. റായ്ഗഡ് ജില്ലയിലെ നെറലിലെ വീട്ടിൽനിന്നാണ് എൽഇഡി ടിവി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചത്.
സർവെയുടെ മകൾ സുജാതയും ഭർത്താവ് ഗണേഷ് ഘാരെയുമാണ് ഇവിടെ താമസം. വിരാറിൽ മകന്റെ വീട്ടിലേക്കു പോയ ഇവർ 10 ദിവസമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷ്ടാവ് അകത്തുകയറി സാധനങ്ങൾ കവർന്നത്. അടുത്ത ദിവസം കുറച്ചുകൂടി സാധനങ്ങൾ മോഷ്ടിക്കാൻ എത്തിയപ്പോൾ മുറിയിൽ സർവെയുടെ ചിത്രവും സ്മരണികകളും ശ്രദ്ധിച്ചു.
നല്ല വായനക്കാരൻ ആയിരുന്നതിനാലാകാം, സർവെയെ പെട്ടെന്നു മോഷ്ടാവ് തിരിച്ചറിഞ്ഞു. ഉടനെത്തന്നെ, താൻ കഴിഞ്ഞദിവസം മോഷ്ടിച്ചതുൾപ്പെടെ തിരികെ കൊണ്ടുവന്നു വയ്ക്കുകയായിരുന്നു. ‘ഇത്രയും വലിയ സാഹിത്യകാരന്റെ വീട്ടിൽനിന്ന് മോഷ്ടിച്ചതിന് ഉടമയോട് ക്ഷമ ചോദിക്കുന്നു’ എന്ന ചെറിയൊരു കുറിപ്പ് ചുമരിൽ ഒട്ടിച്ചാണു മോഷ്ടാവ് മടങ്ങിയത്.
ഞായറാഴ്ച വിരാറിൽനിന്ന് മടങ്ങിയെത്തിയ സുജാതയും ഭർത്താവുമാണു കുറിപ്പ് കണ്ടതെന്നു നെറൽ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശിവാജി ധാവ്‌ലെ പറഞ്ഞു. ടിവി സെറ്റിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ അടിസ്ഥാനമാക്കി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.
കവിയാകുന്നതിനു മുൻപ്, മുംബൈയിലെ തെരുവുകളിൽ അനാഥനായി വളർന്നയാളാണു സർവെ. വീട്ടുജോലി, ഹോട്ടലിൽ പാത്രംകഴുകൽ, കുഞ്ഞിനെ നോക്കൽ, വളർത്തുനായയെ പരിപാലിക്കൽ, പാൽവിതരണം, ചുമട്ടുതൊഴിലാളി തുടങ്ങിയ ജോലികൾ ചെയ്തിട്ടുണ്ട്. തന്റെ കവിതയിലൂടെ തൊഴിലിനെ മഹത്വവൽക്കരിച്ച സർവെ, മറാത്തി സാഹിത്യത്തിലെ സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിച്ചയാളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.