ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനൽ പ്രൊസീജ്യർ കോഡി (സിആർപിസി) ലെ സെക്ഷൻ 125 ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സിആർപിസി സെക്ഷൻ 125 പ്രകാരം ഭർത്താവിൽനിന്ന് ജീവനാംശം തേടാൻ അർഹതയുണ്ടെന്നും 1986ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമം അതിന് മുകളിൽ അല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
തെലങ്കാന സ്വദേശിയായ മുഹമ്മദ് അബ്ദുൾ സമദ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. സെക്ഷൻ 125 പ്രകാരമുള്ള ഏതെങ്കിലും അപേക്ഷയുടെ തീർപ്പു കൽപ്പിക്കുമ്പോൾ, ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാൽ, അവർക്ക് 2019ലെ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമത്തെ ആശ്രയിക്കാമെന്ന് കോടതി വ്യക്തമാക്കി. സിആർപിസി 125-ാം വകുപ്പ് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന എല്ലാ സ്ത്രീകൾക്കും ബാധകമാകുമെന്നും പറഞ്ഞു.
2017ലാണ് മുഹമ്മദ് അബ്ദുൾ സമദ് വിവാഹമോചനം നേടിയത്. കേസ് പരിഗണിച്ച കുടുംബ കോടതി പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശമായി ആദ്യ ഭാര്യയ്ക്ക് നൽകണമെന്ന് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അബ്ദുൾ സമദ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. മുസ്ലീം വ്യക്തിനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങൾ വിവാഹമോചനം നേടിയതെന്നായിരുന്നു അബ്ദുൾ സമദിൻ്റെ വാദം.
1986ലെ മുസ്ലീം സ്ത്രീ വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സെക്ഷൻ 125 പ്രകാരം ജീവനാംശം ആവശ്യപ്പെടാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഇതേ തുടർന്ന് കുടംബ കോടതി വിധിച്ച ഇടക്കാല ജീവനാംശം 10,000 രൂപയായി ഹൈക്കോടതി കുറച്ചു. തുടർന്ന്, വിധിക്കെതിരെ മേൽക്കോടതിയായ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഹർജിക്കാരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.