അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് മഴ അവധി പ്രഖ്യാപിക്കാം; കോഴിക്കോട് കലക്ടറുടെ നിലപാടിനെതിരെ പ്രതിഷേധം

കോഴിക്കോട്: കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലിൽ കെട്ടിവച്ചതിൽ കലക്ടർക്കെതിരെ പ്രതിഷേധം. ഒടുവിൽ ഡിപിഐ ഇന്നലെ രാത്രി അടിയന്തര ഓൺലൈൻ യോഗം ചേർന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറുകയും മരവും പോസ്റ്റും വീണു ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അവധി പ്രഖ്യാപിക്കാൻ കലക്ടർ സ്‌നേഹില്‍ കുമാര്‍ സിങ് തയാറായില്ല. അതാതു പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചു സ്‌കൂളുകള്‍ക്കു അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നാണു കലക്ടര്‍ അറിയിച്ചത്. 

തുടർന്ന് ഡിപിഐ യോഗത്തിനു ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയാണുണ്ടായത്.  അങ്ങേയറ്റം നിരുത്തരവാദിത്തപരമായ തീരുമാനമാണു ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കലക്ടറുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം. 

ബുധനാഴ്ച സ്കൂളുകൾക്കു കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ വ്യാഴാഴ്ചയാണു ജില്ലയിൽ കനത്ത മഴ പെയ്തത്. നാദാപുരത്തു ചില സ്കൂളുകളിൽ ഇന്നലെ പ്രധാന അധ്യാപകർ അവധി പ്രഖ്യാപിച്ചു. ചില സ്കൂളുകൾ ഉച്ചയ്ക്കു വിട്ടു. 

നാദാപുരം, കുറ്റ്യാടി, തിരുവാമ്പാടി മേഖലകളിൽ കനത്ത മഴയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞപ്പോൾ തന്നെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ അവധി അനുവദിക്കണമെന്ന് ആവശ്യം ഉയർന്നു. എന്നാൽ ആ ചുമതല പ്രധാന അധ്യാപകർക്ക് കൈമാറി കലക്ടർ കയ്യൊഴിഞ്ഞു. 

പ്രധാനാധ്യാപകർക്കു തീരുമാനിക്കാം എന്ന നിർദേശം വന്നതുപോലും രാത്രി ഒൻപതു മണിയോടെയാണ്. ഇതോടെയാണു ഡിപിഐ അടിയന്തരമായി യോഗം ചേർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ അവധി പ്രഖ്യാപിച്ചത്. 

കലക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തി. ദുരന്ത നിവാരണ സമിതി ചെയർമാനായ കലക്ടറുടേത് നിരുത്തരവാദിത്തപരമായ നിലപാടാണെന്ന് ചിലർ കമന്റിട്ടു. 

വിദ്യാലയങ്ങൾക്ക് അവധി കൊടുക്കാനുള്ള അധികാരം പ്രാധാനാധ്യാപകർക്ക് നൽകാനുള്ള കലക്ടറുടെ തീരുമാനം വിചിത്രവും അപ്രായോഗികവുമാണെന്ന് കെപിഎസ്ടിഎ ജില്ലാക്കമ്മിറ്റി കുറ്റപ്പെടുത്തി. 

മഴ മൂലം അപകടങ്ങൾ ഉണ്ടായാൽ കുറ്റം സ്കൂൾ അധികൃതരിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്നും കെപിഎസ്ടിഎ ആരോപിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെയും കലക്ടറുടെയും ഉത്തരവാദിത്തം അധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കുന്നത് അനിഷ്ട സംഭവങ്ങളിൽനിന്ന് തടിയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് എൻടിയു ആരോപിച്ചു. 

 ഇതിനിടെ കലക്ടറുടെ തീരുമാനത്തിനെതിരെ നിരവധി ട്രോളുകളും സമൂഹ മാധ്യമത്തിൽ നിറഞ്ഞു. ‘കുട്ടികളെ സ്കൂളിൽ അയയ്ക്കുന്ന കാര്യം രക്ഷിതാക്കൾക്ക് തീരുമാനിക്കാം. ശക്തമായ മഴയ്ക്കും ചുഴലികാറ്റിനും സാധ്യതയുള്ളതിനാൽ സ്വന്തം മക്കളുടെ പഠനം വേണോ ജീവൻ വേണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ജില്ലാ കലക്ടർ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.’ എന്നായിരുന്നു ട്രോളുകളിൽ ഒന്ന്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !