തൃശൂര്‍: വില്വട്ടത്ത് കുടുംബാരോഗ്യ കേന്ദ്രം പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് വിയ്യൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട പല ഫയലുകളും രേഖകളും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ തീയിട്ടതെന്ന് പൊലിസ് കണ്ടെത്തി. ജൂലൈ 20ന് രാത്രി 7.30 നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടന്നത്. ഓഫീസിലെ ഫയലുകളും കുറച്ച് മരുന്നുകളും മാത്രമാണ് കത്തി നശിച്ചത്.
പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായ അനൂപിനെ അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അനൂപ് മറ്റുള്ളവരെ ധരിപ്പിച്ചത്. അക്രമി മരുന്നിനെച്ചൊല്ലി ആരോഗ്യ കേന്ദ്രത്തിലെത്തി ബഹളം വച്ചിരുന്നു എന്നൊരു കഥയും മെനഞ്ഞു.
എന്നാല്‍, ഈ സംഭവത്തിന് ദൃക്സാക്ഷിയായി മറ്റാരും ഉണ്ടായിരുന്നില്ല. ആരോഗ്യ കേന്ദ്രത്തില്‍ മൂന്നിടത്ത് തീ കൊളുത്തിയതായി പൊലീസ് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീ കൊളുത്തിയത് ഫയലുകള്‍ നശിപ്പിക്കാന്‍ ലക്ഷ്യമാക്കിയായിരുന്നെന്നും സ്ഥിരീകരിച്ചു. തീ കൊളുത്തിയ വിവരം അന്നേ ദിവസം ജോലി സമയം കഴിഞ്ഞ് ഓഫീസില്‍ തുടര്‍ന്ന അനൂപ് മാത്രമാണ് കണ്ടതായി പറയുന്നത്. ഇതോടെ സംശയം അനൂപിലേക്ക് നീളുകയായിരുന്നു.
അനൂപ് പ്രചരിപ്പിച്ചതു പോലെ മരുന്നിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കിയ ആളെക്കുറിച്ച് മറ്റാര്‍ക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇങ്ങനെ ഒരാള്‍ ചികിത്സ തേടിയതായ രേഖയും കണ്ടെത്താനായില്ല. അങ്ങിനെ ഒരാള്‍ ഉണ്ടെങ്കില്‍ തന്നെ മൂന്നിടത്ത് ഫയലുകള്‍ കത്തിക്കുന്നതെന്തിനെന്ന പൊലീസിന്റെ സംശയമാണ് കേസിന് വഴിത്തിരിവായത്.
തുടരന്വേഷണത്തിലാണ് ക്രമക്കേടുകള്‍ മറയ്ക്കാന്‍ അനൂപ് തീയിടുകയായിരുന്നെന്ന് കണ്ടെത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന അനൂപാണ്, പണ സംബന്ധമായ ഇടപാടുകള്‍ നിയന്ത്രിക്കുന്നതും കണക്കുകള്‍ തയാറാക്കുന്നതും ഫയലുകള്‍ സൂക്ഷിക്കുന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.