കർണാടക: കർണാടകയിലെ രണ്ട് ജില്ലകളിലായി 1,600 ടൺ ലിഥിയം നിക്ഷേപം (Lithium deposit) കണ്ടെത്തി. മാണ്ഡ്യ, യാദ്ഗിരി ജില്ലകളിലായി ലിഥിയം നിക്ഷേപം കണ്ടെത്തിയ വിവരം കേന്ദ്ര ഭൗമശാസ്ത്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് രാജ്യസഭയിൽ അറിയിച്ചത്.
അറ്റോമിക് എനർജി വകുപ്പിൻ്റെ ഘടക യൂണിറ്റായ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച്ചാണ് (എഎംഡി) കണ്ടെത്തലിന് പിന്നിൽ.മാണ്ഡ്യ ജില്ലയിലെ മർലഗല്ല പ്രദേശത്ത് 1,600 ടൺ (ജി 3 സ്റ്റേജ്) ലിഥിയം നിക്ഷേപങ്ങളുണ്ടെന്നും, യാദ്ഗിരി ജില്ലയിലെ നിക്ഷേപങ്ങളെക്കുറിച്ച് അറിയാൻ പ്രാഥമിക സർവേകളും ഭൂഗർഭ പര്യവേക്ഷണങ്ങളും നടത്തിയെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
കൂടാതെ, ഛത്തീസ്ഗഡിലെ കോർബ ജില്ലയുടെ ചില ഭാഗങ്ങളിലും എഎംഡി ലിഥിയം പര്യവേക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ, ബീഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന മൈക്ക ബെൽറ്റുകളും ഒഡീഷ, ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിലെ പെഗ്മാറ്റിറ്റ് ബെൽറ്റുകളും ലിഥിയം വിഭവങ്ങൾക്ക് സാധ്യതയുള്ള ഭൂമിശാസ്ത്ര മേഖലകളാണ്.
അടുത്തിടെ ഹിമാചൽ പ്രദേശിൽ എഎംഡി നടത്തിയ പ്രാഥമിക സർവേയിൽ ഹാമിർപൂർ ജില്ലയിലെ മസൻബാലിൽ യുറേനിയം സാന്നിധ്യം കണ്ടെത്തിയതായി ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം, ഹിമാചൽ പ്രദേശിൽ ആണവോർജ്ജ പ്ലാൻ്റ് സ്ഥാപിക്കാൻ ആണവോർജ്ജ കമ്മീഷൻ ഒരു പഠനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മാൾ മോഡുലാർ റിയാക്ടറുകളുമായി (Small Modular Reactor) ബന്ധപ്പെട്ട് ലോകമെമ്പാടും നടക്കുന്ന പ്രവർത്തനങ്ങൾ ആണവോർജ വകുപ്പ് നിരീക്ഷിക്കുന്നതായും ജിതേന്ദ്ര സിംഗ് അറിയിച്ചു. ഒപ്പം സ്മാൾ മോഡുലാർ റിയാക്ടറുകളുടെ വിവിധ രാജ്യങ്ങളിലെ സാങ്കേതിക പുരോഗതികളും രൂപകല്പനകളും പഠന വിധേയമാക്കി വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ഈ മേഖലയിൽ വിദേശ രാജ്യങ്ങളുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും നിലവിൽ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടാതെ ഒരു സ്വകാര്യ കമ്പനിയും സ്മാൾ മോഡുലാർ റിയാക്ടർ നിർമ്മിക്കാൻ താൽപര്യം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്മാൾ മോഡുലാർ റിയാക്ടറുകളുടെ മേഖലയിലും സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കുന്നതിലും സഹകരണം വിപുലീകരിക്കാൻ കേന്ദ്ര സർക്കാരും റഷ്യൻ സർക്കാരും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.