മാഞ്ചസ്റ്റര്‍ : പതിവു പോലെ ജോലിക്കിടെ ഭാര്യ റീന പലതവണ വിളിച്ചിട്ടും ഭർത്താവ് ജോജോ ഫോണെടുത്തില്ല. നൈറ്റ് ഷിഫ്റ്റില്‍ ആയിരുന്ന റീന പുലര്‍ച്ചെ മകനെ വിളിച്ചുണര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് നിശ്ചല ശരീരം.
ബെഡ്ഫോര്‍ഡിലെ ജോജോയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ കണ്ടപ്പോള്‍ മരുന്ന് നല്കിയ ശേഷമാണ് റീന രാത്രി ഷിഫ്റ്റിന് പോയത്. എന്നാല്‍ അര്‍ധ രാത്രിയ്ക്കും പുലര്‍ച്ചെ മൂന്നു മണിയോടെയും ജോജോയെ തേടി റീനയുടെ ഫോണ്‍ കോള്‍ എത്തിയിരുന്നു. ചില മരുന്നുകള്‍ കഴിക്കുന്ന സാഹചര്യം ഉണ്ടായിരുന്നതിനാല്‍ ഇവര്‍ക്കിടയില്‍ ഇത്തരം ഫോണ്‍ കോളുകള്‍ പതിവായിരുന്നു.
എന്നാല്‍ ജൂൺ 28 വെള്ളിയാഴ്ച ചങ്ങനാശേരി സ്വദേശി ജോജോയെ ഭാര്യ വിളിക്കുമ്പോള്‍ മറുപടി ലഭിക്കുന്നില്ലായിരുന്നു. ഒടുവില്‍ നാലു മണിക്കും അഞ്ചു മണിക്കും ഫോണ്‍ കിട്ടാതായതോടെ മകനെ വിളിച്ചുണര്‍ത്തി നോക്കുമ്പോഴാണ് ജോജോയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒടുവില്‍ പാരാമെഡിക്സ് എത്തി പരിശോധിക്കുമ്പോഴേക്ക് ജോജോയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ജീവിതം തേടി യു കെ യില്‍ എത്തിയ കുടുംബം ഗൃഹനാഥന്റെ വിയോഗത്തില്‍ ഉണ്ടായ ഞെട്ടലില്‍ തന്നെയാണ്.
ഒന്നര വര്‍ഷം മുന്‍പ് ബെഡ്ഫോര്‍ഡില്‍ എത്തി പൊടുന്നനെ മരണം വിളിച്ച ജോജോക്ക് നല്ലവരായ യുകെ മലയാളികളുടെ സഹായം കൂടിയേ തീരൂ. നാട്ടില്‍ ചെറിയൊരു ബിസിനസ് നടത്തി കച്ചവടം നഷ്ടത്തില്‍ ആയതോടെ എങ്ങനെയും രക്ഷപെടണമെന്ന ആഗ്രഹത്തിലാണ് ഭാര്യ റീനക്കൊപ്പം ജോജോ യുകെയില്‍ എത്തിയത്. 11 ലക്ഷം രൂപ ഏജന്‍സിക്ക് നല്കി ബെഡ്ഫോര്‍ഡിനടുത്തു സെന്റ് നോട്സില്‍ ഒരു നഴ്സിംഗ് ഹോമിലാണ് റീന ജോലിതരപ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പാണ് ജോജോ യു കെ യില്‍ എത്തിയത്. രക്തത്തില്‍ പ്ലേറ്റ്ലറ്റ് കുറയുന്നതിനാല്‍ ചില മരുന്നുകള്‍ ജോജോ കഴിച്ചു വന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ജോജോക്ക് ഇല്ലായിരുന്നുവെന്ന് കുടുംബാഗങ്ങള്‍ പറയുന്നു.
യു കെ യില്‍ എത്തി പല ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. അടുത്തിടെ ഒരു ജോലി തരപ്പെടുത്തി ജോലിക്ക് കയറാനിരിക്കവെയാണ് മരണം ഈ കുടുംബത്തില്‍ വില്ലനായെത്തിയത്. രണ്ടു ദിവസം മുന്‍പ് മുതല്‍ ചെറിയ അസ്വസ്ഥതകള്‍ ജോജോയെ അലട്ടിയിരുന്നതായി ഭാര്യ പറയുന്നു. ഗ്യാസ് മൂലം ആണെന്ന് കരുതി ചില മരുന്നുകള്‍ കഴിച്ച ശേഷം വെള്ളിയാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു ജോജോ. ഭാര്യ ഗ്യാസിനും തലവേദനക്കും ഉള്ള മരുന്നുകള്‍ മകനെ ഏല്‍പ്പിച്ച ശേഷം നൈറ്റ് ഡ്യൂട്ടിയിലും ആയിരുന്നു. സാധാരണ അതിരാവിലെ ഉണരുന്ന സ്വഭാവമായിരുന്നു ജോജോക്കുണ്ടായിരുന്നു.
മരണം സംഭവിച്ച അന്ന് രാവിലെ നാലിനും അഞ്ചിനും ഭാര്യ റീന, ജോജോയെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നുകയും തുടര്‍ന്ന് മകനെ വിളിച്ചേല്പ്പിക്കുകയും മകന് ഫോണ്‍ നല്കാന് പപ്പയുടെ അടുത്തെത്തിയപ്പോളാണ് ജോജോയെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൈയില്‍ പിടിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ മകന് തന്നെ പാരാ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുക ആയിരുന്നു. ഉടന്‍ ഭാര്യ റീനയും ജോലിയില്‍ നിന്നെത്തുകയും തുടര്‍ന്ന് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയാണ് ശ്രീ ജോജോ. ഏക മകന് ലിയോ ഇയര്‍ 11 പഠിക്കുന്നു. നാട്ടില്‍ ഏറെക്കാലം മറ്റ് കച്ചവടം നടത്തി നഷ്ടത്തില്‍ ആവുകയും കടബാധ്യതകള്‍ കൂടിയതോടെ എങ്ങനെയും രക്ഷപെടണമെന്നുള്ള ആഗ്രഹത്തിലാണ് ആകെയുള്ള എട്ടു സെന്റ് സ്ഥാലവും പണയപ്പെടുത്തി ഇവര്‍ യു കെ യില്‍ എത്തിയത്. ഭാര്യ ശ്രീമതി റീന കെയററായി ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുവാനാണ് കുടുംബത്തിന്റെ ആഗ്രഹം.
ഇപ്പോള്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനാവശ്യമായ പണത്തിനു കുറവ് ഉണ്ടെന്നു പ്രാദേശിക മലയാളി സമൂഹത്തില്‍ നിന്നും തന്നെ സൂചന ഉണ്ടായതോടെ ഇപ്പോള്‍ ജോജോയുടെ മൃതദേഹം ജന്മനാട്ടില് എത്തിക്കാന്‍ പ്രവാസ നാട്ടിലെ മലയാളികള്‍ ഒന്നിക്കുകയാണ്. നാളെ ആര്‍ക്കും സംഭവിക്കാം എന്ന ഓര്‍മ്മപ്പെടുത്തല്‍ ജോജോ മരണത്തിലൂടെ പകുത്തു നല്കി കടന്നു പോകുമ്പോള്‍ ആര്‍ക്കാകും ആ കുടുംബത്തിന്റെ പ്രയാസം കണ്ടില്ലെന്നു നടിക്കാന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.