ചെലവഴിക്കുന്നത് കോടികൾ: ധൂർത്തിന്റെ മേളയ്ക്ക് താൻ വരില്ലെന്ന് അറിയിച്ച് ഗവർണർ: ഉദ്ഘാടനത്തിന് ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ നിര്‍ത്തിപ്പൊരിച്ചു,

തിരുവനന്തപുരം: ആഗോള പ്രവാസികളുടെ ഉത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന ലോക കേരളസഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ച്‌ ഗവർണർ.

ധൂർത്തിന്റെ മേളയ്ക്ക് താൻ വരില്ലെന്ന് അറിയിച്ച ഗവർണർ ഇതിനുള്ള കാരണം ചീഫ് സെക്രട്ടറിയോട് എണ്ണിപ്പറഞ്ഞു. തന്റെ കാര്യത്തില്‍ ഇത്രയും കാലമില്ലാത്ത കരുതല്‍ എവിടെ നിന്ന് വന്നെന്ന് തുറന്നടിച്ച ഗവർണർ, കേരളീയം അടക്കം സർക്കാരിന്റെ സമീപകാലത്തെ ആഘോഷത്തിനൊപ്പം തന്നെ ക്ഷണിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചു.

പിന്നെ എന്തിനാണ് ഇപ്പോള്‍ വിളിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നത് സർക്കാർ പതിവാക്കിയിരിക്കുകയാണ്. തന്നെ വിദ്യാർത്ഥി നേതാക്കള്‍ റോഡില്‍ തടഞ്ഞ് ആക്രമിക്കുകയും കാർ തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ അക്രമികള്‍ക്ക് അനുകൂലമായിരുന്നു സർക്കാർ. 

തന്നെ ആക്രമിച്ച നേതാക്കളെ 9 മന്ത്രിമാരാണ് പിന്തുണച്ച്‌ സംസാരിച്ചത്. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധം എന്നാണ് മന്ത്രിമാർ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ തന്നെ കാണാൻ വരുന്നതെന്തിനെന്നും ഗവര്‍ണര്‍ ചോദിച്ചു.

ലോക കേരള സഭയ്ക്ക് ക്ഷണിക്കാൻ സർക്കാരിന്റെ സന്ദേശവുമായി വന്ന മെസഞ്ചർ മാത്രമാണ് താൻ എന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. എന്നാല്‍ തന്റെ അതിശക്തമായ എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാൻ നിർദ്ദേശിച്ച്‌ ഗവർണർ തിരിച്ചയച്ചു. 

ലോക കേരള സഭ ധൂർത്താണെന്നും എന്താണ് അതിന്റെ ചുമതലയെന്നും കെടുകാര്യസ്ഥയാണ് നടക്കുന്നതെന്നും ഗവർണർ തുറന്നടിച്ചു. 13മുതല്‍ 15വരെ തലസ്ഥാനത്താണ് നാലാം ലോകകേരള സഭ നടക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി.

പ്രവാസി ക്ഷേമം ലാക്കാക്കി നടത്തുന്ന ലോകകേരള സഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നതില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.

രാഷ്ട്രീയവത്കരണം കാരണം ലോകകേരള സഭയുടെ സാംഗത്യം നഷ്ടമായെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍ പോലും അജ്ഞാതമാണെന്നും ആരോപണമുയരുന്നു. എന്നാല്‍ പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നു.

351 അംഗങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കുക. ചെലവിന് മൂന്നുകോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പ്രസാധനത്തിനും അച്ചടിക്കുമായി 15 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, പ്രവാസി വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം, സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലോകത്തുടനീളം പ്രദർശിപ്പിക്കാൻ 30ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് അഞ്ച്ലക്ഷം, മറ്റാവശ്യങ്ങള്‍ക്ക് 20 ലക്ഷം ഇങ്ങനെ പോവുന്നു ചെലവുകള്‍. ലോക കേരളസഭ സെക്രട്ടേറിയറ്റിന് മാത്രം 50 ലക്ഷം അനുവദിച്ചു. ഇതില്‍ 19 ലക്ഷം ഓഫിസ് ചെലവുകള്‍ക്കാണ്. സഭയിലെ ശുപാർശകള്‍ നടപ്പാക്കാൻ 50 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ചെലവ് ഇതിലും കൂടിയാല്‍ ധനവകുപ്പ് കൂടുതല്‍ പണം അനുവദിക്കും.


തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞാല്‍ വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളുണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇതിലും പങ്കെടുക്കും. ചുരുക്കത്തില്‍ ഖജനാവിന് വൻ ബാദ്ധ്യതയുണ്ടാക്കുന്നതായി ലോക കേരള സഭ മാറിയിരിക്കുകയാണ്.


ലോക കേരള സഭയുടെ നേട്ടങ്ങളെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക കേരള സഭയ്ക്ക് ബദലായി പ്രവാസി സംഗമം നടത്തുമെന്ന് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഇൻകാസും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കം മുതല്‍ പ്രതിപക്ഷം ലോകകേരള സഭയുമായി സഹകരിക്കുന്നില്ല. ലോക കേരളസഭയില്‍ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആർക്കും അറിയില്ലെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നുമാണ് ആക്ഷേപം.


കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സി.പി.എമ്മിന് പണം നല്‍കുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നല്‍കുന്ന പരിപാടിയാക്കി സർക്കാർ അതിനെ മാറ്റിയെന്നാണ് ബി.ജെ.പി വിമർശിക്കുന്നത്. ലോക കേരള സഭയ്ക്ക് രണ്ടുകോടി രൂപയാണ് ബജറ്റ് വിഹിതം. ഇതിന് പുറമെയാണ് ഒരു കോടി രൂപ അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !