തിരുവനന്തപുരം: അച്ഛൻ തീകൊളുത്തിയ മകൻ ആശുപത്രിയില്‍വെച്ച് മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ രാജ് (18) ആണ് മരിച്ചത്.
അമല്‍ രാജിനെയും അമ്മ ബിന്ദു വിനെയും ഞായറാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജേന്ദ്രൻ ഞായറാഴ്ച മരിച്ചിരുന്നു.ഊന്നിൻമൂട് ചെമ്പകശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അമല്‍. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അമല്‍രാജിനെയും അമ്മ ബിന്ദുവിനെയും അച്ഛൻ രാജേന്ദ്രൻ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തിയത്. ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച രാജേന്ദ്രനും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.
ബിന്ദുവിനേയും മകൻ അമല്‍രാജിനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, പൊള്ളല്‍ ഗുരുതരമായതിനാല്‍ ചികിത്സയിലിരിക്കെ അമല്‍രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുടുബപ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി.
ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാജേന്ദ്രൻ വീട്ടില്‍ കരുതിയിരുന്ന തിന്നർ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രൻ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. വീടിനും തീ പടർന്നിരുന്നു. വർക്കല അഗ്നിരക്ഷാസേനയും അയിരൂർ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നർ ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.