കൊച്ചി: കണ്ണൂരില്‍ ബോംബ് പൊട്ടി ഒരു മരണം സംഭവിച്ചതില്‍ എയറിലാണ് മുഖ്യമന്ത്രി. ഇപ്പോള്‍ പിണറായി വിജയനേയും സിപിഎമ്മിനേയും കുടഞ്ഞ് ശ്രീനിവാസന് കളത്തില്‍. അടി ഭേഷാ കിട്ടിയിട്ടുണ്ട്. ലോക കേരളസഭ കഴിഞ്ഞെങ്കിലും അടുത്ത ഒരെണ്ണം വിളിച്ചുകൂട്ടാന്‍ ഉടന്‍ എല്ലാ പാര്‍ട്ടികളുംകൂടി തീരുമാനിക്കണം.
ബോംബ് ആയിരിക്കണം ചര്‍ച്ചാവിഷയം. കേരളത്തില്‍ ബോംബ് ഉപയോഗം നിര്‍ത്തേണ്ടതിനെക്കുറിച്ച് എല്ലാ രാഷ്ട്രീയകക്ഷികളും ചേര്‍ന്ന് ഗൗരവമായ കൂടിയാലോചന നടത്തേണ്ടിയിരിക്കുന്നു. കാരണം, ഇപ്പോള്‍ പാര്ട്ടിക്കാര് മാത്രമല്ല, പാവങ്ങള്‍കൂടി ബോംബുപൊട്ടി മരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ സഭയ്ക്ക് വേണമെങ്കില്‍ ബോംബ് കേരളസഭ എന്ന് പേരിടുകയുമാകാം!എന്റെ നാടായ കണ്ണൂരില്‍ പാര്‍ട്ടി എന്നത് എല്ലാവര്ക്കും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. എന്റെ ചെറുപ്പകാലത്ത് രണ്ടു പാര്ട്ടികളേയുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് മൂന്നായി. സ്കൂള്‍ മാഷായിരുന്ന അച്ഛന്, നാട്ടിലെ ഭൂരിപക്ഷത്തെയുംപോലെ അടിയുറച്ച സി.പി.എമ്മുകാരനായിരുന്നു. എപ്പോള്‍ വേണമെങ്കിലും അടി ഉറപ്പായിരുന്ന ഒരാള്‍ എന്നുവേണമെങ്കിലും പറയാം. അതുകൊണ്ട് രാത്രിയില്‍ അച്ഛന് എങ്ങോട്ടെങ്കിലും പോകാനിറങ്ങിയാല്‍ അമ്മ കാലില്‍ പിടിച്ചുവലിക്കും. അടി ഉറച്ചു എന്ന് അമ്മയ്ക്കും ഉറപ്പാണ്. സൈന്യത്തിലുള്ള ഒരമ്മാവന്‍ യൂണിഫോം തയ്ച്ചതിന്റെ ബാക്കിത്തുണി ലീവിന് വരുമ്പോള്‍ അച്ഛന് കൊടുക്കുമായിരുന്നു. അച്ഛന് അതുകൊണ്ടൊരു ടൈറ്റ് ട്രൗസര്‍ തുന്നിച്ച് മുണ്ടിനടിയില്‍ ധരിച്ചു. അതിന്റെ പോക്കറ്റില്‍ ചുറ്റികപോലൊരു ചെറിയ സാധനവും ഒളിപ്പിച്ചുവെക്കും. സ്കൂളിലേക്ക് പോകുമ്പോള്‍ എപ്പോഴാണ് അടി വാങ്ങേണ്ടിയും കൊടുക്കേണ്ടിയും വരുക എന്നറിയില്ല. അതുകൊണ്ട് പ്രതിരോധത്തിനു വേണ്ടിയായിരുന്നു ആ ആയുധം.
നിലനില്പ്പിനുവേണ്ടിയായിരുന്നു അന്ന് എല്ലാ പാര്‍ട്ടികളിലുമുള്ള പ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ ചെയ്തിരുന്നത്. കാലം മാറിയപ്പോള്‍ അത് ബോംബിന്റെ രൂപം കൈവരിച്ചു. ശിവകാശിയാണല്ലോ പടക്കനിര്‍മാണത്തിന്റെ കേന്ദ്രം. കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്ക്കുന്നതിനുമുന്പ് അങ്കണവാടിയില്‍ വിടുന്നതുപോലെ ഇപ്പോള്‍ കണ്ണൂരില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അംഗത്വം കൊടുക്കുന്നതിനുമുന്‍പ് 'നവമുകുളങ്ങളെ' ശിവകാശിയില്‍ പടക്കനിര്‍മാണം പഠിക്കാന്‍ വിടുന്നുണ്ട് എന്ന് തോന്നുന്നു. യൗവനകാലത്താണ് ബോംബുകളുടെ ശബ്ദം വാര്‍ത്തകളുടെ രൂപത്തില്‍ ഞാന്‍ കേട്ടുതുടങ്ങിയത്. ഞാന്‍ പാര്‍ട്ടിപ്രവര്‍ത്തകനായിരുന്നില്ല. കൂട്ടുകാരിലാരും ബോംബ് ഉണ്ടാക്കാനോ ഉപയോഗിക്കാനോ അറിയാവുന്നവരുമായിരുന്നില്ല. അതുകൊണ്ട് കണ്ണൂര്ക്കാരനായിരുന്നിട്ടും ഞാനിതുവരെ ഒരു ബോംബ് നേരിട്ട് കണ്ടിട്ടില്ല. ബോംബുണ്ടാക്കുന്നതിന്റെ രഹസ്യഫോര്‍മുലയും അറിയില്ല. അതോര്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ നഷ്ടബോധം തോന്നാറുണ്ട്!
'നരേന്ദ്രന് മകന് ജയകാന്തന്‍ വക' എന്ന സിനിമയില്‍ ഇന്നസെന്റിന്റെ വെള്ളിക്കാല എന്ന കഥാപാത്രം ചോദിക്കുന്നു: ''ജബ്ബാറേ... ബോംബിന്റെ സ്റ്റോക്ക് എങ്ങനെ...?'' ''ബോംബ് വേണോ'' എന്നാണ് അപ്പോള്‍ ജനാര്‍ദനന്റെ സംശയം. വെള്ളിക്കാലയുടെ മറുപടി ''ഒറിജിനലല്ല, പേടിപ്പിക്കുന്ന ബോംബ്'' എന്നാണ്. ''അത് നമുക്ക് ആപ്പീസില് നിന്നെടുക്കാം'' എന്ന് ഉടന്‍ ഒരു പ്രവര്ത്തകന് വാഗ്ദാനം ചെയ്യുകയാണ്. ഈ സംഭാഷണങ്ങളെഴുതുമ്പോഴും ബോംബിനെക്കുറിച്ച് എനിക്ക് കേട്ടുകേള്‍വിമാത്രമാണുണ്ടായിരുന്നത്. പക്ഷേ, കണ്ണൂരിലുള്ളവര്‍ക്ക് ആ രംഗം കണ്ടപ്പോള്‍ അസ്വാഭാവികത തോന്നിക്കാണില്ല. അത്രയും പരിചിതമാണല്ലോ അവര്‍ക്ക് ആ വാക്കും രംഗവും. ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല.'' എന്ന് ഒരു പെണ്‍കുട്ടി പറയുന്നത് കഴിഞ്ഞദിവസം ടി.വി.യില്‍ കണ്ടു. അത് ബോംബിനെക്കാള്‍ മുഴക്കവും പ്രഹരശേഷിയുമുള്ള, അവിടത്തെ ജനത്തിന്റെ പ്രതികരണമാണ്. ഞാനിപ്പോള്‍ പാട്യം ഗോപാലനെ ഓര്‍ക്കുന്നു. അദ്ദേഹത്തിന് വാക്കും പ്രവൃത്തിയുമായിരുന്നു വലുത്. ഒരിക്കലും ആയുധമെടുത്തുള്ള പാര്‍ട്ടിപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചതുമില്ല. പാട്യം ഗോപാലന്റെ കാലത്ത് കണ്ണൂര്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയുമില്ലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.