പാലാ: നിയോജക മണ്ഡലത്തിൽ കരൂർ പഞ്ചായത്ത് ഒഴികെ എല്ലായിടത്തും ലീഡ് നേടി യുഡിഎഫ് . സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു 12654 വോട്ടിന്റെ ഭൂരിപക്ഷമാണ് പാലാ നൽകിയത്.
പോസ്റ്റൽ വോട്ടുകൾ ഒഴിച്ചുള്ള നിലയാണിത്. 2 നിയമസഭ തിരഞ്ഞെടുപ്പുകൾക്കു പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (എം) നു വലിയ തിരിച്ചടിയാണ് പാലായിൽ ഉണ്ടായത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു 33472 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന് കേരള കോൺഗ്രസ് (എം) യുഡിഎഫിൽ ആയിരുന്നു. എന്നാൽ കേരള കോൺഗ്രസ് (എം) ഒപ്പമില്ലെങ്കിലും ഇപ്പോൾ നേടിയ വിജയം തിളക്കമുള്ളതായി.യുഡിഎഫിനു ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയത് കടനാട് പഞ്ചായത്താണ്. 2135. ഏറ്റവും കുറവ് മുത്തോലി പഞ്ചായത്തിലാണ്. 18 വോട്ട്. ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് മുത്തോലി. കേരള കോൺഗ്രസ് (എം) ന്റെ ശക്തി കേന്ദ്രവും കൂടിയാണ് മുത്തോലി.
നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു 263 വോട്ടിന്റെ ഭൂരിപക്ഷം നൽകിയത് മുത്തോലി പഞ്ചായത്ത് മാത്രമായിരുന്നു. കരൂർ പഞ്ചായത്ത് മാത്രമാണ് ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഭൂരിപക്ഷം നൽകിയത്. 112 വോട്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മാണി സി.കാപ്പന് 15378 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 12 പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ പാലാ നഗരസഭയും കടനാട്, കരൂർ, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം, തലനാട് പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്.
രാമപുരം, ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണ്. മേലുകാവ്-1702, രാമപുരം-1171, മൂന്നിലവ്-702, തലനാട്-194, തലപ്പുലം-1423, ഭരണങ്ങാനം-1423, മീനച്ചിൽ-585, കൊഴുവനാൽ-312, എലിക്കുളം-1447, പാലാ നഗരസഭ-1459 എന്നിങ്ങനെ യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.