തിരുവനന്തപുരം: ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് തുക 1000 കോടി രൂപയോളം വർദ്ധിച്ചതായി സംസ്ഥാനത്തെ റെയിൽവേ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. കേന്ദ്ര സർക്കാർ പദ്ധതി വൈകിപ്പിച്ചത് സംസ്ഥാന സർക്കാരിന് അധികബാധ്യത വരുത്തി വെക്കുന്നു.
2021ൽ നിശ്ചയിച്ച എസ്റ്റ്മേറ്റ് തുകയുടെ പകുതി സംസ്ഥാനം വഹിക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. ഈ എസ്റ്റിമേറ്റ് തുക ആയിരം കോടിയോളം വർദ്ധിച്ച സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരിന് അധിക ബാധ്യത വരുമെന്ന് ഉറപ്പായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.നിയമസഭയിൽ എൽദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
1997-98 സാമ്പത്തിക വർഷത്തിലാണ് അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈനിനു വേണ്ടിയുള്ള തുക അന്നത്തെ ബജറ്റിൽ ഉൾപ്പെടുത്തിയത്. ശബരി റെയിൽവേ അനുവദിച്ച് പ്രഖ്യാപനം നടന്നു. എരുമേലി വരെയുള്ള അലൈൻമെന്റ് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെ 70 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പൂർണമായും നടക്കുകയും ചെയ്തു. പിന്നീട് ഈ പദ്ധതി അനങ്ങിയില്ല.
ഈ ഭാഗങ്ങളിലെ ഭൂമി പൂർണമായും മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ധാരാളം പരാതികൾ ഈ ഭാഗങ്ങളിൽ നിന്ന് വരുന്നുണ്ട്. ജനങ്ങൾക്ക് ഭൂമി ക്രയവിക്രയം ചെയ്യാനോ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനും കേന്ദ്ര ബജറ്റില്‍ മതിയായ തുക അനുവദിക്കുന്നതിനും മുഖ്യമന്ത്രി അടക്കമുള്ളവർ അഭ്യർത്ഥിച്ചിരുന്നതാണെങ്കിലും കേന്ദ്രം അനങ്ങുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.പദ്ധതിക്കായി അനുകൂലമായ തീരുമാനം ഇനിയും ലഭിക്കേണ്ടതായിട്ടാണുള്ളതെന്ന് മന്ത്രി വി അബ്ദുറഹിമാൻ സഭയിൽ പറഞ്ഞു.
ഇപ്പോൾ ചില നടപടികളുമായി റെയിൽവേ മുമ്പോട്ടു വന്നിട്ടുണ്ട്. 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നതാണ്. അന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതുമാണ്. സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ താനും ചർച്ചകൾ നടത്തി. എങ്കിലും ഒന്നും മുമ്പോട്ട് നീങ്ങിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
20815 കോടി രൂപയായിരുന്നു അങ്കമാലി ശബരി റെയിൽപ്പാതയുടെ ആദ്യ എസ്റ്റിമേറ്റ് തുക. കേന്ദ്രം പദ്ധതി നടപ്പാക്കാതെ വൈകിച്ചതിനാൽ എസ്റ്റിമേറ്റ് തുക 3811 കോടി രൂപയായി വർദ്ധിച്ചു. ഇതിനാൽ സംസ്ഥാന സർക്കാരിനും ഭീമമായ ബാധ്യതയാണ് ഉണ്ടാവുക. എസ്റ്റിമേറ്റ് പുതുക്കി നൽകുന്നതിന് റെയിൽവേ ബോർഡ് കെ-റെയിലിനോട് നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ലിഡാർ സർവേ നടത്തുകയും അങ്കമാലി-എരുമേലി ശബരി പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റും ഡിപിആറും തയ്യാറാക്കി റെയിൽവേക്ക് സമർപ്പിച്ചിക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും പരിഗണിച്ച് പുതിയ സർക്കാരിലെ പുതിയ മന്ത്രിക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കേന്ദ്രമാണ് തുടർനടപടികൾ ചെയ്യേണ്ടതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. 2021ൽ അംഗീകരിച്ച എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം ലഹിക്കാമെന്ന് സംസ്ഥാനം വാക്ക് നൽകിയിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ എസ്റ്റിമേറ്റ് തുക വർദ്ധിച്ചത് കേരളത്തിന് വലിയ ബാധ്യത വന്നിരിക്കുയാണ്. ആയിരം കോടിയോളം വരും ഈ ബാധ്യത. ഈ അധികബാധ്യത ഏല്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ഇതിന് കേരളത്തിന് വായ്പ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.