തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. ഇക്കുറി ടെക്നോപാര്‍ക്ക് ജീവനക്കാരിയുടെ 14 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഹൈക്കോടതി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി മുന്‍പാകെ ഹാജരാകണമെന്നും കാട്ടി മുപ്പത്തിയെട്ടുകാരിയായ ടെക്കിക്ക് ഇ-മെയില്‍ വന്നതോടെയാണ് തട്ടിപ്പിനു തുടക്കം. തൊട്ടുപിന്നാലെ ഹൈക്കോടതി ജീവനക്കാരനാണെന്ന് പറഞ്ഞ് ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. അറസ്റ്റ് ഒഴിവാക്കാനും ഓഫിസിലും വീട്ടിലും അപമാനിതയാകാതിരിക്കാനും കോടതിയില്‍ ഹാജരാകുന്നതാണ് നല്ലതെന്നു പറഞ്ഞു.
എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും സ്ത്രീ അറിയിച്ചു. ഇതോടെ കേസ് റജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് എഫ്ഐആര്‍ ഉള്‍പ്പെടെ രേഖകള്‍ ഇ-മെയിലില്‍ തന്നെ അയച്ചു നല്കി. ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി നല്കിയാല് നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഇയാള്‍ പരാതിക്കാരിയെ വിശ്വസിപ്പിച്ചു.
ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കിയതോടെ ജഡ്ജിമാര്‍ വഴങ്ങുന്നില്ലെന്നു പറഞ്ഞു വീണ്ടും പണം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പല തവണയായി 14 ലക്ഷം രൂപ നല്‍കിയെങ്കിലും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി സുഹൃത്തിനോടു കാര്യം പറഞ്ഞു. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി നല്കാന് വൈകിയതു മൂലം തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.