ന്യൂഡല്‍ഹി: ലോക്സഭയില്‍ സ്പീക്കറുടെ ചെയറിന് സമീപം സ്ഥാപിച്ചിട്ടുള്ള ചെങ്കോല്‍ മാറ്റണമെന്നും പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി എം.പി. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആര്.കെ. ചൗധരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയത്.
ജനാധിപത്യത്തില്‍ ചെങ്കോലിന് എന്താണ് പ്രസക്തി എന്ന് ആരാഞ്ഞ് കൊണ്ടുള്ള നീക്കം ബി.ജെ.പി.-പ്രതിപക്ഷ പോരിന് വഴിവെക്കുകയും ചെയ്തു. പ്രതിപക്ഷം ഇന്ത്യന്‍ സംസ്കാരത്തോട് അനാദരവ് കാണിക്കുകയാണെന്ന് ബി.ജെ.പി. വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് ചെങ്കോല്‍, സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി സ്ഥാപിച്ചത്.
രാജാക്കന്മാരുടെ കാലംകഴിഞ്ഞ് നാം സ്വതന്ത്രരായി. ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും ചേര്‍ന്ന് രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഭരണഘടനാനുസൃതമായാണോ രാജ്യം മുന്നോട്ടു പോകുന്നത് അതോ രാജാവിന്റെ വടി കൊണ്ടാണോ. ജനാധിപത്യം സംരക്ഷിക്കപ്പെടുന്നതിനായി ചെങ്കോല്‍ മാറ്റി ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണം, ചൗധരി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
ചൗധരിയെ പിന്തുണച്ച് സമാദ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ചെങ്കോല്‍ സ്ഥാപിച്ച വേളയില്‍ പ്രധാനമന്ത്രി മോദി അതിനെ വണങ്ങി. എന്നാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിനെ വണങ്ങാന്‍ അദ്ദേഹം മറന്നു. പ്രധാനമന്ത്രിയെ അതേക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് ഞങ്ങളുടെ എം.പി. ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു, അഖിലേഷ് പറഞ്ഞു.
അതേസമയം സമാജ്വാദി പാര്‍ട്ടിക്ക് ഇന്ത്യന്‍ ചരിത്രത്തോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. ചെങ്കോലിനെ കുറിച്ച് എസ്.പിയുടെ ഉന്നത നേതാക്കള്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്. അത് അവരുടെ അജ്ഞതയെയാണ് കാണിക്കുന്നത്. ഈ പരാമര്‍ശം, തമിഴ് സംസ്കാരത്തോട് ഇന്ത്യ സഖ്യത്തിന് വെറുപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.