ചെന്നൈ: കനത്ത ചൂട് കാരണം തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി. വിദ്യാഭ്യാസ ഡയറക്‌ടർ അറിവൊലിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ സ്കൂളുകള്‍ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂണ്‍ ആറിനായിരുന്നു. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും നിലവിലെ തീരുമാനം ബാധകമാണ്.കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചൂടിനെ തുടർന്ന് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി. പി എം കെ സ്ഥാപകൻ ഡോ. എസ് രാമദാസ്, ടി എം സി (എം) പ്രസിഡന്റ് ജി കെ വാസൻ തുടങ്ങിയ നേതാക്കള്‍ സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, തമിഴ്‌നാട്ടിലെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളില്‍ 20 ശതമാനം സ്‌കൂളുകളുടെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുതുക്കിയിട്ടില്ല. വിവിധ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയാണ് 1500 സ്‌കൂളുകളുടെ അംഗീകാരം പുതുക്കാത്തത്.
സ്വകാര്യ സ്കൂളുകള്‍ കെട്ടിട ലൈസൻസ്, ഫയർ സർട്ടിഫിക്കറ്റ്, ശുചിത്വ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി മൂന്ന് വർഷത്തിലൊരിക്കല്‍ അംഗീകാരം പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം.
സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഡയറക്‌ടറേറ്റ് ഓഫ് ടൗണ്‍ ആൻഡ് കണ്‍ട്രി പ്ലാനിംഗിന്റെ (ഡിടിസിപി) അല്ലെങ്കില്‍ ലോക്കല്‍ പ്ലാനിംഗ് അതോറിറ്റിയുടെ (എല്‍പിഎ) റെഗുലറൈസേഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് 2016ല്‍ നിർബന്ധമാക്കിയിരുന്നു. സ്‌കൂളുകളുടെ അംഗീകാരം പുതുക്കുന്നതിനായി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് ഈ സർട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണം.
എന്നാല്‍, 20 - 30 വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതത്തോടെ നിർമിച്ച ആയിരക്കണക്കിന് സ്വകാര്യ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഡിടിസിപിയില്‍ നിന്നോ എല്‍പിഎയില്‍ നിന്നോ സർട്ടിഫിക്കറ്റ് നേടാനായില്ല. ഇതുകാരണമാണ് അംഗീകാരം അനിശ്ചിതത്വത്തിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.