ഇറ്റലി: രണ്ട് ബോട്ടുകൾ ഇറ്റലിയുടെ തെക്കൻ തീരത്ത് മുങ്ങി 11 പേർ മരിച്ചു, 60 ലധികം പേരെ കാണാതായതായി റിപ്പോർട്ട്. ഇവരിൽ 26 കുട്ടികളും ഉൾപ്പെടുന്നു. ഇവരെല്ലാം കുടിയേറ്റക്കാരായിരുന്നു.
ഒരു ബോട്ട് ലിബിയയിൽ നിന്നും മറ്റൊന്ന് തുർക്കിയിൽ നിന്നുമാണ് പുറപ്പെട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അതിൽ. മുങ്ങിയ തടി ബോട്ടിൽ നിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി നാദിർ റെസ്ക്യൂ ബോട്ട് പ്രവർത്തിപ്പിക്കുന്ന ജർമ്മൻ സഹായ ഗ്രൂപ്പായ റെസ്ക്ഷിപ്പ് പറഞ്ഞു. ഇവരിൽ രണ്ടുപേർ അബോധാവസ്ഥയിലായിരുന്നു. ബോട്ടിൻ്റെ താഴത്തെ ഡെക്കിൽ കുടുങ്ങിയ 10 മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറിയതായി സഹായ സംഘം അറിയിച്ചു.
ഇറ്റാലിയൻ പ്രദേശമായ കാലാബ്രിയയിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് മാറിയാണ് രണ്ടാമത്തെ ബോട്ട് അപകടമുണ്ടായത്. തുർക്കിയിൽ നിന്നാണ് ഈ ബോട്ട് പുറപ്പെട്ടത്. എന്നാൽ തീപിടിത്തത്തിന് ശേഷം അത് കടലിൽ മറിയുകയായിരുന്നു. അപകടത്തിൽ 66 പേരെ കാണാതായി. ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 11 പേരെ ഇറ്റാലിയൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
66 പേരെ കാണാതായതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞതായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ചാരിറ്റിയിലെ ജീവനക്കാരിയായ ഷക്കില മുഹമ്മദി പറഞ്ഞു. ഇവരിൽ 26 കുട്ടികളെങ്കിലും ഉണ്ട്. ചില കുട്ടികൾക്ക് ഏതാനും മാസങ്ങൾ മാത്രമേ പ്രായമുള്ളൂ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു കുടുംബം മുഴുവൻ ഈ അപകടത്തിൽ മരിച്ചതായി സംശയിക്കുന്നു. എട്ട് ദിവസം മുമ്പാണ് ഈ കുടുംബം തുർക്കി വിട്ടത്. അവർക്ക് ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ല.
മെഡിറ്ററേനിയൻ കടലിലെ ഈ ജലപാത ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതയായി മാറിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) കണക്കുകൾ പ്രകാരം, 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർക്ക് ഈ ജലമേഖലയിൽ ജീവൻ നഷ്ടപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.