ഹരിപ്പാട്: എട്ട് വയസുകാരന് പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന് ദേവനാരായണന് ആണ് മരിച്ചത്.
കുട്ടിക്ക് കഴിഞ്ഞ ഒരാഴ്ചയായി ശ്വാസതടസം നേരിട്ടിരുന്നു. ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 23-നാണ് കുട്ടിക്ക് പേവിഷബാധ ഏല്ക്കാൻ കാരണമായ സംഭവമുണ്ടായത്. തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ട കുട്ടി കൈയിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഏറുകൊണ്ട നായ ദേവനാരായണന് നേരെ തിരിഞ്ഞു.
നായയില്‍ നിന്നും രക്ഷപെടാൻ ഓടിയ കുട്ടി റോഡ് വശത്തെ ഓടയില്‍ വീണ് പരിക്കേറ്റിരുന്നു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണതായി അന്ന് ചിലര്‍ സംശയം പറഞ്ഞിരുന്നു. എന്നാല്‍ നായ കടിച്ചതിന്റെ പാടുകളൊന്നും ശരീരത്ത് കാണാതിരുന്നതിനാല്‍ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാതെ വീഴ്ചയില്‍ ഉണ്ടായ പാടുകള്‍ക്ക് മരുന്ന് വച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയ്ക്കകം മങ്ങാട്ട് പുത്തന്‍വീട്ടില്‍ ശാന്തമ്മയുടെ കറവപശുവും പേവിഷബാധയേറ്റ് ചത്തിരുന്നു. കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്സിന് എടുത്തിട്ടുണ്ട്.
കുട്ടിയുടെ മറ്റ് സുഹൃത്തുക്കള്‍ക്കും വാക്സിന് നല്‍കാനുള്ള നടപടി ആരംഭിച്ചതായും വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും. അമ്മ: രാധിക. സഹോദരി: ദേവനന്ദ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.