ന്യൂഡൽഹി: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഉത്തർപ്രദേശില്‍ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂർത്തിയാകും. മെഹബൂബ മുഫ്തി, മനോഹർലാല്‍ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ദില്ലിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. കെജ്രിവാളിന്‍റെ ജയില്‍ മോചനവും , മദ്യനയക്കേസും, സ്വാതി മലിവാള്‍ വിഷയവും വലിയ ചർച്ചയായിരിക്കെയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ്.
ദില്ലിയില്‍ മേല്‍ക്കൈ ആർക്ക് ?
2014 ലും 2019 ലും രാജ്യതലസ്ഥാനത്തെ 7 സീറ്റുകളും തൂത്തുവാരിയ ബിജെപി ഇത്തവണയും വമ്പൻ വിജയം ആവർത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ കോണ്‍ഗ്രസും എഎപിയും ആദ്യമായി ഒന്നിച്ച് മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ ഇന്ത്യ സഖ്യം സ്ഥാനാർത്ഥികള്‍ കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ രണ്ട് മാസം ദിവസം നീണ്ട പ്രചാരണത്തിലൂടെ എല്ലാം മറികടന്നെന്നാണ് ഇന്നലെ ഒരുമിച്ച് മാധ്യമങ്ങളെ കണ്ട നടത്തിയ 7 ബിജെപി സ്ഥാനാർത്ഥികളും പറഞ്ഞത്. രാമനെ കൊണ്ടുവന്നവരെ ജനം തിരഞ്ഞെടുക്കുമെന്ന് വടക്കുകിഴക്കൻ ദില്ലി സ്ഥാനാർത്ഥി മനോജ് തിവാരി പ്രതികരിച്ചു.
മനോജ് തിവാരിയുടെ എതിർ സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിനെ പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചത് വിവാദമായിരുന്നു. മനോജ് തിവാരിയുടെ കൂട്ടാളികളാണ് അക്രമികളെന്നാണ് ആരോപണം. താൻ ആക്രമിച്ചതിനോട് യോജിക്കുന്നില്ല, എന്നാല്‍ അക്രമികളെ കോണ്‍ഗ്രസ് പ്രവർത്തകർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും മനോജ് തിവാരി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.